നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ശബരിമലയിൽ നിന്നുള്ള കാഴ്ചകൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള കാഴ്ചകൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

ന്യൂഡല്‍ഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് ഉത്തരവിറക്കിയത്.  മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തില്‍ ഇരുമുടിക്കെട്ടിന് പ്രവേശനം നല്‍കുകയുള്ളൂ. 

സാധാരണ നിലയില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. 

ഇക്കാരണത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ യാത്ര ചെയ്തുവരാന്‍ സാധിക്കുമായിരുന്നില്ല. ഈ അസൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് നല്‍കി വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. 


 

Content Highlights: Sabarimala Pilgrims Allowed Coconut in Hand Luggage on Flights