സുശക്തം സുസജ്ജം; പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം കരുത്ത് കാട്ടി ഇന്ത്യൻ നാവികസേന

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അറബിക്കടലില്‍ നാവികഭ്യാസം നടത്തി ഇന്ത്യന്‍ നാവികസേന. പാകിസ്താന്റെ സമുദ്രമേഖല അതിര്‍ത്തിയ്ക്ക് സമീപത്താണ് നാവികസേന പ്രകടനം നടത്തുന്നത്. ഏപ്രില്‍ 30 മുതല്‍ മേയ് മൂന്ന് വരെ നാവികാഭ്യാസം തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ സമുദ്രമേഖലയില്‍ സേന വിന്യസിച്ചിരിക്കുകയാണ്.
സാധാരണയായി നടത്തിവരുന്നതാണെങ്കിലും സംഘര്‍ഷ സാഹചര്യത്തില്‍ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം. പാകിസ്താന് ആശങ്കയുണര്‍ത്തുന്ന വിധത്തിലാണ് ഇന്ത്യന്‍ നാവികസേന ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ സേന പരീക്ഷിച്ചിരുന്നു. സേനയുടെ ആയുധസംവിധാനങ്ങളുടെ ക്ഷമതയാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് നാവികസേന ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. അതിന് രണ്ടുദിവസം മുന്‍പ് യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് 70 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മധ്യദൂര മിസൈല്‍ പരീക്ഷണവും സേന നടത്തിയിരുന്നു.
കരുത്ത് വ്യക്തമാക്കി സജ്ജമായ യുദ്ധക്കപ്പലുകളുടെ ചിത്രമുള്‍പ്പെടെ പാകിസ്താന് താക്കീതുമായി ഒരു എക്‌സ് പോസ്റ്റും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നാവികസേന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഒരു ദൗത്യവും അപ്രാപ്യമല്ല എന്ന കുറിപ്പും സേന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
Content Highlights: Amidst India-Pakistan border tensions following the Pahalgam attack the Indian Navy conducts a naval