ജോലിസമയത്തിൽ മാറ്റം, ഓവർ ടൈം നിയമത്തിൽ ഭേദഗതി - നിർദേശവുമായി സാമ്പത്തിക സർവേ

ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ നിയമത്തിൽ മാറ്റം വരുത്താനടക്കമുള്ള മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് നല്ലതല്ലെന്നാണ് സർവേ വാദിക്കുന്നത്. ആഴ്ചയിൽ 48 മണിക്കൂർ ജോലിസമയം എന്നത് കണക്കാക്കുന്നതിൽ ഇളവുനൽകണമെന്നതാണ് സാമ്പത്തിക സർവേയിലെ പ്രധാന ആവശ്യം. ഫാക്ടറി നിയമത്തിലും ഓവർ ടൈം നിയമത്തിലും മാറ്റം വരുത്തണം.
ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിലൂടെ കൂടുതൽ തൊഴിലിനും സാമ്പത്തിക വികസനത്തിനും സാധ്യത തെളിയും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത തൊഴിൽ നിയന്ത്രണങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ ബാധിക്കുന്നു. അത്തരം നിയമങ്ങളൊന്നും ബാധകമല്ലാത്തവരുമായി ആഗോള വിപണികളിൽ അന്തരം സംഭവിക്കുന്നു മുതലായ കാര്യങ്ങളാണ് സർവേയിലുള്ളത്.
സർവേ നിർദേശം അംഗീകരിക്കുകയാണെങ്കിൽ എട്ടുമണിക്കൂർ ജോലിസമയത്തിലുൾപ്പെടെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുകയാണെന്നതടക്കമുള്ള വിമർശനങ്ങളും ഇതിനോടകം ഉടലെടുത്തിട്ടുണ്ട്.
Content Highlights: India`s Economic Survey proposes changes to work hours in the private sector