ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം: മാനവികതയ്ക്ക് പ്രഥമ പരിഗണനയെന്ന് മോദി; സംയുക്ത പ്രസ്താവനയിൽ സമവായം

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നൽകുന്നതുമായ കാഴ്ചപ്പാടിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കി. കൂടാതെ പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ ആശങ്ങളും ചർച്ചയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ബ്രിക്സിന്റെ രൂപവത്കരണത്തിന്റെ 20-ാം വാർഷിക വേളയിലാണ് ഈ ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോളതലത്തിൽ ബ്രിക്സ് തങ്ങളുടേതായ സവിശേഷമായ സ്വത്വം കെട്ടിപ്പടുത്തിട്ടുണ്ടെന്നും ആരോടും എതിർപ്പില്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രസ്ഥാനം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 20 വർഷത്തേക്കുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് കടക്കുമ്പോൾ, പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിനായി 'ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം' രൂപവത്കരിക്കാനും തീരുമാനങ്ങളും പുരോഗതിയും രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം ഒരുക്കാനും അദ്ദേഹം നിർദേശിച്ചു.
നിലവിലെ ആഗോള അധികാരഘടന ഒരു പിരമിഡ് പോലെയാണെന്നും തീരുമാനങ്ങളെടുക്കാനുള്ള അധികാരം മുകൾത്തട്ടിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഭരണസംവിധാനങ്ങളിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്നും എല്ലാവർക്കും തുല്യ പങ്കാളിത്തമുള്ള വേദിയാക്കി ഉച്ചകോടിയെ മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസ്സമായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തോൺ ചർച്ചകളെത്തുടർന്ന് തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടായതായാണ് വിവരം.
Content Highlights: India assumes the BRICS presidency with a people-centric and humanity-first approach., Over 350 meetings held across 30 cities to connect citizens with BRICS cooperation., PM Modi proposed the 'BRICS Continuity and Implementation Mechanism' and a digital depository., Call for urgent reforms in global governance and dismantling the pyramid of privilege.