പി.എ.യുടെ വീട്ടിൽ ഇ.ഡി. റെയ്ഡ്; കോൺഗ്രസിലെ പദവികളൊഴിഞ്ഞ് ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽനിന്ന് രാജിവെച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗത്വവും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനവുമാണ് ഒഴിഞ്ഞത്. ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് കമ്മിഷൻ (യു.കെ.എസ്.എസ്.എസ്.സി.) 2016-ൽ നടത്തിയ ഗ്രാമപഞ്ചായത്ത് വികാസ് അധികാരി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് രാജി. ഈ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹരീഷ് റാവത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദൻ സിങ് ജീനയുടെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.
ദെഹ്‌റാദൂണിലെ വിവിധയിടങ്ങളിൽ ഇ.ഡി. നടത്തിയ തിരച്ചിലിൽ ജീനയുടെ വസതിയിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ജീനയുടേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ടുകളിലുണ്ടായിരുന്ന 52.16 ലക്ഷം രൂപ ഇ.ഡി. മരവിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുമുണ്ട്. ഉത്തരാഖണ്ഡ് പോലീസും വിജിലൻസ് ബ്യൂറോയും രജിസ്റ്റർചെയ്ത നാല് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. പണമിടപാട് കേസ് അന്വേഷിക്കുന്നത്.
പരീക്ഷയുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ സുരക്ഷിത കസ്റ്റഡിയിൽനിന്ന് മാറ്റി അന്ന് കമ്മിഷൻ സെക്രട്ടറിയായിരുന്നയാളുടെ വസതിയിലെത്തിച്ചതായും അവിടെവെച്ച് റോൾ നമ്പറുകൾ രേഖപ്പെടുത്തി സ്വകാര്യ കമ്പ്യൂട്ടർ ഏജൻസിയുടെ സഹായത്തോടെ ക്രമക്കേട് കാട്ടിയെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ജീന വരുമാനത്തിന്റെ സ്രോതസ്സുകളില്ലാതെ വൻതുക പണമായി ചെലവഴിച്ചിട്ടുണ്ടെന്നും ഇ.ഡി. അറിയിച്ചു. 2014 മുതൽ 2017 വരെ ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ജീന അദ്ദേഹത്തിന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.
ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് റാവത്ത് എക്‌സിൽ കുറിച്ചു. ജീന മാന്യനും കഠിനാധ്വാനിയുമാണ്. തട്ടിപ്പിന് തെളിവുണ്ടെങ്കിൽ ആ പ്രവൃത്തിയിൽ തനിക്ക് നാണക്കേട് തോന്നുന്നു. ആരോപണം വിശ്വസിക്കുന്നില്ല. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അഴിമതിക്കെതിരേ പോരാടുമ്പോൾ, തനിക്ക് അടുപ്പമുള്ള ഒരാളെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വിവാദം പാർട്ടിയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് പദവികളൊഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Harish Rawat resigned from Uttarakhand PCC executive and CWC invitee roles., ED raided personal assistant Chandan Singh Jeena's residence in Dehradun.