പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; റോ മുന്‍ മേധാവി തലവൻ

പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗം |ഫോട്ടോ:ANI
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശക സമിതി (എന്‍എസ്എബി) പുനഃസംഘടിപ്പിച്ചു. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതി തലവനായി നിയമിച്ചു. ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം. സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ. സിങ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച രാജീവ് രഞ്ജന്‍ വര്‍മ്മ, മന്‍മോഹന്‍ സിങ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് അംഗങ്ങള്‍.

പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് യോഗം ചര്‍ച്ചചെയ്തത്. ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ചേരുന്ന രണ്ടാമത്തെ മന്ത്രിതല സുരക്ഷാസമിതി യോഗമാണിത്. ആദ്യ യോഗത്തിലാണ് പാകിസ്താനെതിരെയുള്ള നയതന്ത്ര നടപടികള്‍ സ്വീകരിച്ചത്.

Content Highlights: Government revamps National Security Advisory Board