വിമാനസുരക്ഷ: കാബിൻ ക്രൂവിന് വിമാനത്തിൽ വിശ്രമസൗകര്യം വേണം; നിർദേശവുമായി ഡിജിസിഎ

#സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിമാനസുരക്ഷ ഉറപ്പുവരുത്തുന്നതിനും കാബിൻ ക്രൂവിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജോലി സമയങ്ങളിൽ മാറ്റങ്ങൾക്ക് നിർദേശവുമായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിശ്രമത്തിന് ഊന്നൽനൽകി, കാബിൻക്രൂവിന്റെ ജോലിസമയത്തിൽ ക്രമീകരണത്തിന് ഡിജിസിഎ എയർലൈൻസുകൾക്ക് കരടു നിർദേശം നൽകി. വിമാനത്തിനുള്ളിൽ വിശ്രമത്തിനുള്ള സൗകര്യമൊരുക്കണമെന്നാണ് നിർദേശം.

ക്രൂവിന് ഉറങ്ങാനായി ബങ്ക് അനുവദിക്കണം. 80 ഡിഗ്രിയിൽ ചാരിയിരിക്കാനാവും വിധം ഇത് മാറ്റാൻ പറ്റണം. പാസഞ്ചർ കാബിൽനിന്ന് വേർപെട്ട് വെളിച്ചവും ശബ്ദവും നിയന്ത്രിക്കാൻ പറ്റുന്ന രീതിയിലാവണം ഇത് അനുവദിക്കേണ്ടത്.

40 ഡിഗ്രിയോളം ചെരിക്കാൻ പറ്റുന്നതും പാദങ്ങൾ സ്വതന്ത്രമായി വെക്കാൻ പറ്റുന്നതുമായ സീറ്റ് അനുവദിക്കണം. യാത്രക്കാരിൽ നിന്ന് കർട്ടനാൽ മറയ്ക്കാൻ പറ്റുന്ന വിധത്തിലാവണം ഇത്. അർധരാത്രിമുതൽ ആറുവരെ രാത്രി ഇടവേള നീട്ടണം. 168 മണിക്കൂർ കാലയളവിൽ (ഒരാഴ്ച) ഒരിക്കലൊഴികെ തുടർച്ചയായി രണ്ടുതവണ രാത്രി ഡ്യൂട്ടി പാടില്ല. വിമാനം മൂന്ന് സമയ മേഖലകൾ കടന്നുപോകുന്നുണ്ടെങ്കിൽ, ഒരു ഫ്ളൈറ്റ് ഡ്യൂട്ടി ഏറ്റെടുക്കുന്നതിന് മുൻപുള്ള ഏറ്റവും കുറഞ്ഞ വിശ്രമം 18 മണിക്കൂറായി ഉയർത്തണം. നിലവിലിത് 14 മണിക്കൂറാണ്. ക്ഷീണം തോന്നിയാൽ ക്രൂവിന് റിപ്പോർട്ട് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകണം. ഇത് ശിക്ഷാർഹമാവരുത്, രഹസ്യമായിരിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ റിപ്പോർട്ടും അവയിൽ സ്വീകരിച്ച നടപടിയും ഒരു വർഷത്തേക്ക് സൂക്ഷിക്കണം.

കോക്ക്പിറ്റ് ക്രൂവിന് ക്ഷീണം നിയന്ത്രിക്കുന്നതിനുള്ള കരട് ഒരുമാസം മുൻപ്‌ ഡിജിസിഎ പുറത്തിറക്കിയിരുന്നു. നിർദേശത്തോടുള്ള പ്രതികരണങ്ങൾ അയയ്ക്കാൻ വിമാനക്കമ്പനികൾക്ക് നവംബർ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. കാബിൻ ക്രൂവിന് ആവശ്യമായ വിശ്രമം അനുവദിക്കാനായി നിലവിലുള്ള കാബിൻക്രൂവിന്റെ എണ്ണം വർധിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.

ഉറങ്ങാനായി ബങ്ക്, ഇടവേള നീട്ടണം

•  ക്രൂവിന് ഉറങ്ങാനായി ബങ്ക് അനുവദിക്കണം. 80 ഡിഗ്രിയിൽ ചാരിയിരിക്കാനാവും വിധം ഇത് മാറ്റാൻ പറ്റണം

•  പാസഞ്ചർ കാബിൽനിന്ന് വേർപെട്ട് വെളിച്ചവും ശബ്ദവും നിയന്ത്രിക്കാൻ പറ്റുന്ന രീതിയിലാവണം ഇത് അനുവദിക്കേണ്ടത്

•  40 ഡിഗ്രിയോളം ചെരിക്കാൻ പറ്റുന്നതും പാദങ്ങൾ സ്വതന്ത്രമായി വെക്കാൻ പറ്റുന്നതുമായ സീറ്റ് അനുവദിക്കണം. യാത്രക്കാരിൽ നിന്ന് കർട്ടനാൽ മറയ്ക്കാൻ പറ്റുന്ന വിധത്തിലാവണം ഇത്

•  അർധരാത്രിമുതൽ ആറുവരെ രാത്രി ഇടവേള നീട്ടണം

•  168 മണിക്കൂർ കാലയളവിൽ (ഒരാഴ്ച) ഒരിക്കലൊഴികെ തുടർച്ചയായി രണ്ടുതവണ രാത്രി ഡ്യൂട്ടി പാടില്ല

•  വിമാനം മൂന്ന് സമയ മേഖലകൾ കടന്നുപോകുന്നുണ്ടെങ്കിൽ, ഒരു ഫ്ളൈറ്റ് ഡ്യൂട്ടി ഏറ്റെടുക്കുന്നതിന് മുൻപുള്ള ഏറ്റവും കുറഞ്ഞ വിശ്രമം 18 മണിക്കൂറായി ഉയർത്തണം. നിലവിലിത് 14 മണിക്കൂറാണ്

•  ക്ഷീണം തോന്നിയാൽ ക്രൂവിന് റിപ്പോർട്ട് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകണം. ഇത് ശിക്ഷാർഹമാവരുത്, രഹസ്യമായിരിക്കണം

Content Highlights: DGCA proposes new guidelines for cabin crew, focusing on improved rest facilities like bunks and reclining seats, extended night breaks, and stricter rules on consecutive night duties to enhance health and safety.