പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറ്; 13-കാരി കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം|Canva
പ്രതീകാത്മക ചിത്രം|Canva

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ ആഘോഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ പെൺകുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ കാളിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. തമന്ന ഖാട്ടുന്‍ എന്ന 13-കാരിയാണ് മരിച്ചത്.

കൃഷ്ണനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരോചന്ദ്ഗറിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആഘോഷം നടത്തുന്നതിനിടെ സി.പി.എം അനുഭാവിയുടെ വീടിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നെന്നാണ് ആരോപണം. ബോംബുകളിൽ ഒന്ന് കുട്ടിയുടെ സമീപം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. 

സംഭവത്തില്‍ ഞെട്ടലും ദുഃവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റവാളികളെ പിടികൂടാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കൃഷ്ണനഗര്‍ പോലീസിന്റെ വാദം. ചോദ്യംചെയ്യലിനായി ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അമര്‍നാഥ് അറിയിച്ചു.

സിറ്റിങ് എംഎല്‍എ നസിറുദ്ദിന്‍ അഹമ്മദിന്‍റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. തൃണമൂലിന്റെ അലീഫ അഹമ്മദാണ് ഇവിടെ ജയിച്ചത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദിയും മമത ബാനര്‍ജി എക്‌സില്‍ പങ്കുവെച്ചു.

Content Highlights: 10 year old girl died in a bomb blast during Trinamool Congress victory celebrations in West Bengal