പോലീസ് അടിച്ചമർത്തലിലും വീര്യം ചോരാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ച് ചൊവ്വാഴ്ചയും തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. തിങ്കളാഴ്ച നടന്ന ആദ്യദിന മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാനുള്ള തീരുമാനം. ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം വിട്ടുപോകില്ലെന്നും മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും ദിപ്‌കെയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് പ്രവർത്തകരാണ് നിലവിൽ സമരവേദിയിൽ തടിച്ചുകൂടിയിരിക്കുന്നത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച നടന്ന "സൻസദ് ചലോ" മാർച്ച് അക്രമാസക്തമായ രീതിയിലാണ് അവസാനിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചപ്പോൾ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഈ സംഘർഷങ്ങളിൽ 118-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് ഡൽഹി പോലീസ് നൽകുന്ന വിവരം. അക്രമം തടയുന്നതിന്റെ ഭാഗമായി ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുകയും സമരക്കാർക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജൂൺ ആറ് മുതൽ ജന്തർ മന്തറിൽ തുടരുന്ന ഈ പ്രതിഷേധത്തിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകും പങ്കുചേർന്നിരുന്നു. അദ്ദേഹം നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യം വഷളായതിനെ തുടർന്ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സഫ്‌ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോലീസ് സമരവേദിയിലെ താൽക്കാലിക സ്റ്റേജും മറ്റും നേരത്തെ നീക്കം ചെയ്തിരുന്നുവെങ്കിലും പ്രതിഷേധക്കാർ വീണ്ടും അവിടെ പന്തൽ കെട്ടി സമരം തുടരുകയാണ്. സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പാർട്ടി ഉടൻ പുറത്തിറക്കുമെന്ന് സിജെപി ഭാരവാഹികൾ അറിയിച്ചു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കേന്ദ്ര സർക്കാർ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി സിജെപി പ്രതിനിധികൾ തിങ്കളാഴ്ച രണ്ട് തവണ കൂടിക്കാഴ്ച നടത്തി. മൂന്ന് പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം അവർ മന്ത്രിക്ക് കൈമാറിയതായാണ് വിവരം. എന്നാൽ ചൊവ്വാഴ്ച വീണ്ടും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രതിഷേധക്കാർ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിൽ ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടയാനുള്ള തയ്യാറെടുപ്പിലാണ് പോലീസ് സേന.
Content Highlights: CJP founder Abhijeet Dipke confirms the protest march to Parliament continues for a second day at Jantar Mantar.