കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

#ന്യൂസ് ഡെസ്ക്
മരിച്ച ജവാന്മാർ | ഫോട്ടോ: എഎൻഐ
മരിച്ച ജവാന്മാർ | ഫോട്ടോ: എഎൻഐ

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥരാണ് മരിച്ചത്. ഇൻസ്പെക്ടർ സുഖ്റാം വാട്ടി, കോൺസ്റ്റബിൾ കൃഷ്ണ കോംറ, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്‌പാലെ, കോൺസ്റ്റബിൾ പരമാനന്ദ് കോംറ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ചത്തീസ്ഗഢിലെ കാങ്കറിലാണ് സംഭവം.

ഐഇഡി നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത്  തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ പരമാനന്ദ് കോംറ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു സംഘം. അതിനിടെ ഐഇഡി നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

പ്രദേശത്തുനിന്ന് കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പോലീസും സുരക്ഷാ സേനയും ചേർന്ന് ആയിരക്കണക്കിന് ഐഇഡി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിരുന്നതായും സംഭവം ദൗർഭാഗ്യകരമാണെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പട്ടാലിംഗം പറഞ്ഞു.

Content Highlights: District Reserve Guard personnel die in IED blast in Chhattisgarh's Kanker