മൊസാദ് മാതൃകയിൽ പാക് ഭീകരരെ ഇന്ത്യ വധിച്ചെന്ന് വാർത്ത;തെറ്റായ റിപ്പോര്‍ട്ടെന്ന് വിദേശകാര്യമന്ത്രാലയം

എസ് ജയശങ്കർ |Photo: ANI
എസ് ജയശങ്കർ |Photo: ANI

ന്യൂഡൽഹി: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തികടന്നുള്ള അക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ്‌ ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളി വിദേശകാര്യമന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ടാണിത്‌. ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മറ്റ്‌ രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട്‌ കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന്‌ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളിയത്. 

പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ്  ദ ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ പക്കൽ നിന്ന് ലഭിച്ച തെളിവുകളുടേയും ഇന്ത്യയിലേയും പാകിസ്താനിലേയും അതിർത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ദ ഗാർഡിയൻ പ്രസിദ്ധീകരിച്ചത്.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ നിന്നും റഷ്യയുടെ കെ.ജി.ബി.യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയും ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Centre Blasts Report On Targeted Pak Assassinations