പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു; തൊട്ടടുത്ത ദിവസം റാബ്രിയുടെ വീട്ടില്‍ CBI

സിബിഐ സംഘം എത്തിയതിന് പിന്നാലെ റാബ്രി ദേവിയുടെ പട്‌നയിലെ വസതിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചപ്പോള്‍ | PTI
സിബിഐ സംഘം എത്തിയതിന് പിന്നാലെ റാബ്രി ദേവിയുടെ പട്‌നയിലെ വസതിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചപ്പോള്‍ | PTI

പട്‌ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ സംഘമെത്തി. റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ആര്‍.ജെ.ഡി നേതാവുമായ റാബ്രി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പകരമായി കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തതിന് ബിഹാര്‍ മുന്‍മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവരുള്‍പ്പടെ പതിമൂന്ന് പേര്‍ക്കെതിരെയാണ് കേസ്. 2004-2009 കാലയളവില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവമെന്നാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യാദവിന്റെ അസിസ്റ്റന്റ് ഭോല യാദവിനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.

സി.ബി.ഐയേയും ഇ.ഡിയേയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്നാരോപിച്ച് ആര്‍.ജെ.ഡി, ബി.ആര്‍.എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി., ശിവസേന(ഉദ്ദവ് വിഭാഗം), സമാജ് വാദി പാര്‍ട്ടി എന്നിവയുടെ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് സംയുക്തമായി കത്തയച്ചിരുന്നു. ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ളവരെ ഉന്നം വെച്ചുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും കത്തില്‍ ആരോപിച്ചിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവും കത്തില്‍ ഒപ്പിട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ സംഘം എത്തിയത്. എന്നാല്‍ റെയ്ഡോ സെര്‍ച്ചോ അല്ലെന്നും റാബ്രി ദേവിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുക എന്നുമാണ് സി.ബി.ഐയുടെ വിശദീകരണം.

Content Highlights: rabri devi, laluprasad yadav, rjd, railway scam, cbi