വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് 'കാസ' സുപ്രീം കോടതിയിൽ; മുനമ്പം കേസിൽ നിർണായകമെന്ന് വാദം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ കാസ ചൂണ്ടിക്കാട്ടി.
കേരളത്തില്‍നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലിംലീഗ് ഫയല്‍ചെയ്ത ഹര്‍ജിയില്‍ കക്ഷിചേരാനാണ് കാസ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മുസ്ലിംലീഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇനി പരിഗണിക്കുന്ന അഞ്ച് ഹര്‍ജികളില്‍ ഇല്ല. എന്നിരുന്നാലും കക്ഷിചേരല്‍ അപേക്ഷ നിലനില്‍ക്കുമെന്നാണ് കാസയുടെ അഭിഭാഷകര്‍ പറയുന്നത്.
വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാസയുടെ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ ആണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ ടോം ജോസഫാണ് അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടാന്‍ കാസയുടെ അഭിഭാഷകര്‍ക്ക് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Content Highlights: CASA Supports Waqf Amendment in Supreme Court