ബോണ്ടി ബീച്ച് വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി;'വിവാഹത്തെ ചൊല്ലി കുടുംബവുമായി തെറ്റി'

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ |ഫോട്ടോ:AFP
കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ |ഫോട്ടോ:AFP

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥീരീകരണം. ഇയാളും മകനും നടത്തിയ വെടിവെപ്പില്‍ 15 ഓളം പേരാണ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. 27 വര്‍ഷം മുമ്പാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്നും ഹൈദരാബാദിലെ കുടുംബവുമായി ഇയാള്‍ക്ക് പരിമിതമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്.

സാജിദിനും നവീദിനും ഇന്ത്യയില്‍ പ്രാദേശിക ബന്ധങ്ങള്‍ കാര്യമായി ഇല്ലെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി. ഒരു ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഹൈദരാബാദിലെ കുടുംബം സാജിദുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും ഒരു ബന്ധുവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1998ല്‍ രാജ്യം വിടുന്നതിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പോലീസ് പറഞ്ഞു.27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പോലീസ് വ്യക്തമാക്കി.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഓസ്ട്രേലിയയില്‍ ജൂതര്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കൂടിയത്.

30 വര്‍ഷത്തിനിടെ ഓസ്ട്രേലിയന്‍ മണ്ണിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബോണ്ടി ബീച്ചില്‍ നടന്നത്.

ബോണ്ടി ബീച്ചിലെ വെടിവെപ്പിനുപിന്നാലെ ഓസ്‌ട്രേലിയയിലെ തോക്കുനിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മുന്നോട്ടുവെച്ചിരുന്നു. തോക്ക് സ്വന്തമാക്കാന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് അദ്ദേഹം തിങ്കളാഴ്ച മുന്നോട്ടുെവച്ചത്. ബോണ്ടിബീച്ചിലെ കൊലയാളികളില്‍ ഒരാളായ സാജിദ് താമസിച്ചിരുന്നിടത്ത് നടത്തിയ തിരച്ചിലില്‍ ആറുതോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് തോക്കു കൈവശംവെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. ആറു തോക്കും നിയമപരമായ മാര്‍ഗത്തിലൂടെ ലഭിച്ചതാണ്. തോക്കുലൈസന്‍സിന് സമയപരിധി ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. 1996-ല്‍ ടാസ്മാനിയന്‍ നഗരമായ പോര്‍ട്ട് ആര്‍തറില്‍ ഒരാള്‍ 35 പേരെ വെടിവച്ചുകൊന്ന സംഭവത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ തോക്കുനിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

Content Highlights: Hyderabad native identified as perpetrator in deadly Bondi Beach Hanukkah shooting