സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, ഏകീകൃത സിവിൽ കോഡ്; ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'സങ്കൽപ് പത്ര' പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ വെള്ളിയാഴ്ച നടന്ന പാർട്ടി റാലിയിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
കഴിഞ്ഞ 15 വർഷത്തെ മമത ബാനർജിയുടെ ഭരണം ബംഗാളിനെ സംബന്ധിച്ച് 'ഇരുണ്ട കാലഘട്ടം' ആയിരുന്നുവെന്നും ജനങ്ങൾ ഭയചകിതരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ബംഗാളിലെ ഓരോ വിഭാഗത്തിന്റെയും വികസനം ഉറപ്പാക്കാനാണ് ഈ പ്രകടനപത്രിക ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്കായി പ്രതിമാസം 3,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും പത്രികയിലുണ്ട്. ഇതുപ്രകാരം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയിൽ ഈ തുക ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തിക്കുമെന്നും അമിത് ഷാ ഉറപ്പുനൽകി. സർക്കാർ ജീവനക്കാർക്കായി ഏഴാം ശമ്പള കമ്മീഷൻ അധികാരത്തിലേറി 45 ദിവസത്തിനുള്ളിൽ നടപ്പിലാക്കുമെന്നും പെൻഷൻകാർക്കും ജീവനക്കാർക്കും ക്ഷാമബത്ത ഉറപ്പാക്കുമെന്നും ഷാ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിഷനെ നിയോഗിക്കുമെന്ന് അമിത്ഷാ പറഞ്ഞു.അതിർത്തിയിലെ അനധികൃത നുഴഞ്ഞുകയറ്റത്തിനും പശുക്കടത്തിനും എതിരെ 'സീറോ ടോളറൻസ്' നയം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്.
Content Highlights: Monthly financial aid of 3000 rupees for women., Implementation of Uniform Civil Code (UCC) in West Bengal., Free education for girls from KG to PG., Implementation of the 7th Pay Commission for state employees., Extension of Ayushman Bharat healthcare scheme.