ആഭ്യന്തരം പിടിച്ച് ബിജെപി, വഴങ്ങി നിതീഷ് കുമാര്‍; ബിഹാറില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

നിതീഷ് കുമാർ, സമ്രാട്ട് ചൗധരി | Photo: PTI
നിതീഷ് കുമാർ, സമ്രാട്ട് ചൗധരി | Photo: PTI

പട്ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെഡിയു വിമുഖത കാണിച്ചതിനെ തുടർന്ന് എൻഡിഎ സഖ്യകക്ഷികൾക്കിടയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ താൽക്കാലികമായി സ്തംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ ആഭ്യന്തര വകുപ്പ് ഉൾപ്പെടെ മന്ത്രിമാരുടെ ചുമതലകൾ സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു നിതീഷ് കുമാർ. ഇതാദ്യമായാണ് ആഭ്യന്തരവകുപ്പ് ഘടകക്ഷിക്ക് വിട്ടുകൊടുക്കാൻ ജെഡിയു സന്നദ്ധമാകുന്നതെന്നതാണ് ശ്രദ്ധേയം. നേരത്തെ നിർണായകമായ നിയമസഭാ സ്പീക്കർ സ്ഥാനവും ബിജെപി നേടിയെടുത്തിരുന്നു. 

ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് ഖനന-ഭൂഗർഭശാസ്ത്ര വകുപ്പിനൊപ്പം ഭൂപരിഷ്കരണ-റവന്യൂ വകുപ്പിന്റെ ചുമതലയും നൽകി. ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല മംഗൾ പാണ്ഡെയ്ക്കാണ്. ദിലീപ് ജയ്‌സ്വാളാണ് വ്യവസായ മന്ത്രി. റോഡ് നിർമ്മാണ വകുപ്പും നഗരവികസന, ഭവന വകുപ്പും നിതിൻ നബിനാണ്. രാംകൃപാൽ യാദവ് കൃഷി മന്ത്രിയായും സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പ് മന്ത്രിയായും പ്രവർത്തിക്കും.

കല, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളും ടൂറിസം വകുപ്പിന്റെ ചുമതലയും അരുൺ ശങ്കർ പ്രസാദിനാണ്. സുരേന്ദ്ര മേത്ത മൃഗ-മത്സ്യ വിഭവ വകുപ്പും, നാരായൺ പ്രസാദ് ദുരന്ത നിവാരണ വകുപ്പും രാമ നിഷാദ് പിന്നോക്ക-അതിപിന്നോക്ക വിഭാഗ ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് ഖേദർ പാസ്വാനാണ്. ഇൻഫർമേഷൻ ടെക്നോളജി, കായിക വകുപ്പ് മന്ത്രിയായി ശ്രേയസി സിങും സഹകരണ, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയായി പ്രമോദ് ചന്ദ്രവംശിയും പ്രവർത്തിക്കും.

Content Highlights: Bihar`s new cabinet portfolios announced! Nitish Kumar`s deputy, Samrat Choudhary, gets Home Ministry. Vijay Kumar Sinha, Mangal Pandey, and others receive key departments. Get the full list.