ആവശ്യം ഫൈവ് ഡേ വീക്ക്; ചൊവ്വാഴ്ച ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

ന്യൂഡൽഹി: ജനുവരി 27-ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ബാധിച്ചേക്കും. ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ (യുഎഫ്ബിയു) ജനുവരി 27-ന് രാജ്യവ്യാപകമായുള്ള സമരത്തിന് ആഹ്വാനം ചെയ്തു. 24-ന് നാലാം ശനിയും 25-ന് ഞായറാഴ്ചയും 26-ന് റിപ്പബ്ലിക് ദിനവും കാരണം അവധിയാണ്. 27-ന് പണിമുടക്ക് കൂടിയാകുന്നതോടെ തുടർച്ചയായ നാലു ദിവസത്തെ ബാങ്കിങ് പ്രവർത്തനങ്ങളെ ബാധിക്കും.
ചീഫ് ലേബർ കമ്മിഷണറുമായുള്ള ജനുവരി 23-ലെ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒൻപത് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയുവിന്റെ സമരം. വിശദമായ ചർച്ച നടന്നെങ്കിലും തങ്ങളുയർത്തിയ ആവശ്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് സമരമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യഥാർഥ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണെന്നും അധികൃതർ അറിയിച്ചു.
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന ആവശ്യം മുന്നോട്ടുവെച്ച് പൊതുമേഖലാ ബാങ്കുകളിലാണ് പണിമുടക്ക് നടക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കുകളിൽനിന്ന് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകൾ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. എല്ലാ ശനി, ഞായർ ദിവസങ്ങളിലും അവധി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിനങ്ങളിൽ 40 മിനിറ്റ് അധികസമയം ജോലിചെയ്യാമെന്ന് അവർ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Nationwide Bank Strike on Jan 27: Public Sector Banks Face Service Disruptions