അയോധ്യ സംഭാവനക്കൊള്ള: അവിനാഷ് ശുക്ല ഒന്നാംപ്രതി, ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്.ഐ.ടി.) പ്രാഥമിക റിപ്പോർട്ട്. 40 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ 70 തവണയായി ഇയാളും കൂട്ടാളികളും ചേർന്ന് പണം മോഷ്ടിച്ച് ഒളിപ്പിക്കുന്നത് കണ്ടെത്തി. അയോധ്യ പോലീസ് നടത്തിയ തിരച്ചിലിലും ശുക്ലയുടെ പക്കൽനിന്നാണ് കൂടുതൽ തുക പിടിച്ചത്. 20.39 ലക്ഷം രൂപ, 1121 ഡോളർ, സ്വർണം, വെള്ളി ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റുവസ്തുക്കൾ, കാർ എന്നിവ കണ്ടെടുത്തിരുന്നു.
അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവർ പണം മറച്ചുവെക്കാനും നീക്കംചെയ്യാനും ശുക്ലയെ സഹായിച്ചു. മനീഷ് കുമാർ യാദവ് ഇവരെ ഏകോപിപ്പിച്ചു. നിരീക്ഷണ-സുരക്ഷാ കാര്യങ്ങളിൽ മേൽനോട്ടംവഹിക്കേണ്ട മുൻട്രസ്റ്റി അനിൽ മിശ്രയുടെ വീഴ്ചകളും എസ്.ഐ.ടി. അക്കമിട്ടുനിരത്തി.ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റർ, പ്രത്യേക ക്ഷണിതാവ് സ്ഥാനങ്ങളിൽനിന്ന് നീക്കപ്പെട്ട ഗോപാൽ റാവു ബുധനാഴ്ച ക്ഷേത്രസമുച്ചയത്തിലെ താമസസ്ഥലം ഒഴിഞ്ഞ് കാർസേവക് പുരത്തേക്ക് മാറി.
താൻ ട്രസ്റ്റിൽനിന്ന് പുറത്തായതല്ലെന്നും കുറച്ചുകാലത്തേക്ക് യോഗങ്ങളിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും വ്യക്തികൾചെയ്ത തെറ്റിന്റെപേരിൽ രാമക്ഷേത്രട്രസ്റ്റിനെ മുഴുവൻ കുറ്റപ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെയും ശ്രീരാമന്റെ പാരമ്പര്യത്തെയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വിഷയം മുതലെടുക്കുകയാണെന്നും യോഗി പറഞ്ഞു.
ചമ്പത് റായിയെ അറസ്റ്റുചെയ്യണം -കോൺഗ്രസ്
:സ്ഥാനമൊഴിഞ്ഞ ശ്രീരാമക്ഷേത്ര തീർഥ ട്രസ്റ്റ് ചെയർമാൻ ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്നും ട്രസ്റ്റിൽ അംഗങ്ങളെ തിരഞ്ഞെടുത്തതിൽ പറ്റിയ തെറ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിൽ മുൻപന്തിയിൽനിന്ന മോദി, സംഭാവനക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽനിന്ന് എന്തിനാണ് ഒഴിഞ്ഞുമാറുന്നതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു.
ട്രസ്റ്റ് പിരിച്ചുവിടുക, യഥാർഥ കുറ്റവാളികരാമക്ഷേത്രത്തിലെ സംഭാവനകൾ തട്ടിയെടുത്തെന്ന ആരോപണം ലോകമെമ്പാടുമുള്ള വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ മലിനമാക്കിയെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.
Content Highlights: Avinash Shukla identified as the prime suspect in the Ayodhya Ram Mandir donation fraud., SIT recovered over 20.39 lakh rupees, gold, and foreign currency from the accused., Former Trust member Anil Mishra cited for supervisory failures., Political backlash from Congress and Samajwadi Party demanding accountability., Parallel investigation launched into donation irregularities at Badrinath temple.