അസാധാരണ ജനസംഖ്യാ വ്യതിയാനം; അതിർത്തി മേഖലകൾ സന്ദർശിച്ച് പഠനം നടത്താൻ നിർദേശിച്ച് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യാ വ്യതിയാനത്തിനുള്ള കാരണങ്ങൾ വിലയിരുത്തുന്നതിനായി അതിർത്തി പ്രദേശങ്ങളും സമീപ ജില്ലകളും പാനൽ അംഗങ്ങൾ നേരിട്ട് സന്ദർശിക്കണമെന്നാണ് നിർദേശം.
രാജ്യത്തുടനീളം നിയമവിരുദ്ധ കുടിയേറ്റം കാരണം ഉണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര നടപടികൾ ശുപാർശ ചെയ്യാനുമായി മേയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നൗലേക്കർ അധ്യക്ഷനായ സമിതിയിൽ സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, ഡോ. ഷമിക രവി എന്നിവർ അംഗങ്ങളാണ്.
വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലും സാമൂഹിക വിഭാഗങ്ങൾക്കിടയിലും ഉണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് സമിതി ശാസ്ത്രീയമായ പഠനം നടത്തും. അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, സാമൂഹിക-പരിസ്ഥിതി ഘടകങ്ങൾ എന്നിവ ജനസംഖ്യാ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്ന് പാനൽ പരിശോധിക്കും.
ആസൂത്രിതമായ കുടിയേറ്റം, അസാധാരണമായ താമസ സൗകര്യങ്ങൾ എന്നിവയും സമിതിയുടെ നിരീക്ഷണത്തിലുണ്ടാകും. രാജ്യത്ത് കഴിയുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും അവരെ തടങ്കലിൽ പാർപ്പിക്കുന്നതിനും നാടുകടത്തുന്നതിനുമായി ഒരു ചട്ടക്കൂട് ശുപാർശ ചെയ്യാനും ആഭ്യന്തര മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനാവശ്യമായ നിയമപരവും ഭരണപരവുമായ മാറ്റങ്ങൾ സമിതി സർക്കാരിന് നിർദേശിക്കും.
Content Highlights: Formation of a high-level committee to study demographic changes., Focus on border districts, metro cities, and industrial hubs., Investigation into illegal migration patterns and causes., Development of a framework for identification and deportation of illegal migrants., Scientific analysis of religious and social demographic trends.