ഒരു ദയാദാക്ഷിണ്യവും വേണ്ട; അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള അനധികൃതകെട്ടിടങ്ങൾ പൊളിക്കണം - അമിത് ഷാ

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തികളുടെ 15 കിലോമീറ്ററിനുള്ളിലുള്ള എല്ലാ അനധികൃതകെട്ടിടങ്ങളും ഉടൻ പൊളിക്കണമെന്ന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തിൽ ഒരു ദയാദാക്ഷിണ്യവും വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, വിവിധ അധികാരകേന്ദ്രങ്ങളോട് നിർദേശിച്ചു.
രാജസ്ഥാൻ-പാകിസ്താൻ അതിർത്തിയോടുചേർന്ന ജില്ലകളിലെ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ബിക്കാനേറിൽ ചൊവ്വാഴ്ച ചേർന്ന അവലോകനയോഗത്തിലാണ് നിർദേശം. അതിർത്തിപ്രദേശങ്ങളിലെ ബാങ്കിങ് ഇടപാടുകൾ പരിശോധിക്കുന്നത് ശക്തമാക്കാൻ കളക്ടർമാർക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്വവും നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
അതിർത്തിജില്ലകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനും പിന്നിലുള്ള ശൃംഖലകളെയും ധനസ്രോതസ്സുകളെയും പ്രവർത്തനരീതികളെയുംകുറിച്ച് വിശദമായി പഠിച്ച് സ്ഥിരമായ പരിഹാരമാർഗങ്ങൾ രൂപപ്പെടുത്താനും ആവശ്യപ്പെട്ടു.
ഓരോ അതിർത്തിജില്ലയിലും പൗരർ, സംസ്ഥാനഭരണസംവിധാനം, സുരക്ഷാ ഏജൻസികൾ എന്നിവയെ ഏകോപിപ്പിച്ചുള്ള ‘360 ഡിഗ്രി സുരക്ഷാ കവചം’ രൂപപ്പെടുത്തണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമുണ്ട്.
Content Highlights: Mandatory demolition of illegal buildings within 15km of international borders. Enhanced powers for District Collectors to monitor banking transactions in border regions. Investigation into drug trafficking networks and financial sources. Implementation of a 360-degree security shield involving citizens and security agencies.