പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ

ആഭ്യന്തര മന്ത്രി അമിത് ഷാ, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു |ഫോട്ടോ:PTI, AP
ആഭ്യന്തര മന്ത്രി അമിത് ഷാ, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു |ഫോട്ടോ:PTI, AP

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തെ അപലപിച്ച അമിത് ഷാ,  ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ഉടന്‍ ജമ്മു കശ്മീരിലേക്ക് തിരിക്കുമെന്നും അവിടെ സുരക്ഷാ അവലോകന യോഗം ചേരുമെന്നും അമിത് ഷാ അറിയിച്ചു. സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ജമ്മു കശ്മീരിലേക്ക് പോകാന്‍ പ്രധാനമന്ത്രി അമിത് ഷായോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. രാജസ്ഥാനില്‍നിന്നുള്ള ഒരു വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

'ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കുന്നു. ഈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ല, ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.  എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ശ്രീനഗറിലേക്ക് പോകും' അമിത് ഷാ എക്‌സില്‍ കുറിച്ചു.
 

Content Highlights: Home Minister Amit Shah strongly condemned the terror attack in Pahalgam terror attack