‘പാറ്റകളെന്ന് വിളിച്ചതിന് നന്ദി, അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ എത്തുമായിരുന്നില്ല’

#ന്യൂസ് ഡെസ്ക്
അഭിജിത് ദീപ്കെ, ജസ്റ്റിസ് സൂര്യകാന്ത് | Photo: ANI
അഭിജിത് ദീപ്കെ, ജസ്റ്റിസ് സൂര്യകാന്ത് | Photo: ANI

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ദീപ്കെയുടെ വാക്കുകൾ.

ചീഫ് ജസ്റ്റിസ് അങ്ങനെ ഒരു പരാമർശം നടത്തിയിരുന്നില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും ദീപ്കെ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേവലം രണ്ടുമാസം മാത്രം പ്രായമുള്ള ഒരു കൂട്ടായ്മയാണ് മോദി സർക്കാരിനെ സമാനതകളില്ലാത്ത വിധം പിടിച്ചു കുലുക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടുള്ള പ്രതിഷേധമായി മേയ് 23-നാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ ഓൺലൈൻ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്.

തൊഴിലില്ലാത്ത ചില യുവാക്കൾ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വൻ കൂട്ടായ്മയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സംഭവവികാസങ്ങളിലേക്ക് എത്തിയത്.

Content Highlights: Abhijit Deepke publicly thanked Justice Surya Kant for the 'cockroach' remark., The CJP movement was formed on May 23, 2026, as a satirical response to the Chief Justice's observation., The movement has gained significant traction, leading to high-profile political pressure., The collective successfully organized protests at Jantar Mantar.