മെര്‍ലിന്‍ മണ്‍റോയുടെ വീട് പൊളിക്കില്ല, താത്കാലിക നിരോധനമേര്‍പ്പെടുത്തി അധികൃതര്‍

മെർലിൻ മൺറോ | ഫോട്ടോ:​ഗെറ്റിഇമേജസ്
മെർലിൻ മൺറോ | ഫോട്ടോ:​ഗെറ്റിഇമേജസ്

മേരിക്കന്‍ നടിയും മോഡലുമായ മെര്‍ലിന്‍ മണ്‍റോയുടെ വീട് പൊളിക്കാനൊരുങ്ങുന്ന വാര്‍ത്ത ഈയടുത്താണ് മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. ബ്രെന്റ് വുഡില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് പൊളിക്കുന്നത് സംബന്ധിച്ച് പുതിയ ഉടമയാണ് തീരുമാനം എടുത്തത്. എന്നാല്‍ വീട് പൊളിക്കുന്നതിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. 

വീടിന്റെ ചരിത്ര-സാംസ്‌കാരിക നില കൂടി പരിഗണിച്ച് പൊളിക്കലിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യങ്ങള്‍ പരിഗണിച്ച് 75 ദിവസത്തിനുളളില്‍ വീടിന്റെ ചരിത്ര-സാംസ്‌കാരി പ്രധാന്യം അധികൃതര്‍ വിലയിരുത്തുകയും ആവശ്യമെങ്കില്‍ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. 

ആറുദശാബ്ദത്തോളം ലോസ് ആഞ്ജിലിസ് പട്ടണത്തിന്റെ അതിപ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളിലൊന്നായി മാറാന്‍ വീടിന് സാധിച്ചു. മെര്‍ലിന് സ്വന്തമായുള്ള ഏക വീട് കൂടിയാണിത്. 1962-ല്‍ ഈ വീട്ടിൽ വെച്ചാണ് താരം മരിച്ചത്.

1962-ല്‍ വീട് നിലനിന്ന അതേപടി തന്നെയാണ് അതിന്റെ പുറം ഭാഗങ്ങള്‍ ഇപ്പോഴുമുള്ളത്. അകത്തളങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയൊരു നീന്തല്‍കുളം, അതിമനോഹരമായ പൂന്തോട്ടം എന്നിവയെല്ലാം വീടിന്റെ പ്രത്യേകതകളാണ്. രണ്ട് കാറുകള്‍ ഇടാവുന്ന തരത്തിലുള്ള ഗ്യാരേജും വീട്ടിലുണ്ട്.

2014ലാണ് എമറാള്‍ഡ് ലേക്ക് ഫണ്ട് മാനേജര്‍ ഡാന്‍ ലൂക്കാസും ഭാര്യ ആനിയും  വസതി സ്വന്തമാക്കിയത്. ആറുവര്‍ഷത്തോളം ഈ വീട്ടിലാണ് ദമ്പതിമാര്‍ താമസിച്ചിരുന്നത്.കഴിഞ്ഞ മാസം പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിക്ക് ഇവര്‍ വീട് വിറ്റു.

Content Highlights: Marilyn Monroe’s House Has Been Saved from Demolition