ആ ദുഃഖം എനിക്കറിയാം, എന്റെ 24 പശുക്കളാണ് ഒറ്റയടിക്ക് പോയത്; കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ജയറാം

ജയറാം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ മാതൃഭൂമി ന്യൂസ്
ജയറാം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് \ മാതൃഭൂമി ന്യൂസ്

ഇടുക്കിയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്നത്. ജയറാം കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തി പണം കൈമാറി.

കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവര്‍ അരുമയായി വളര്‍ത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതില്‍ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉള്‍പ്പെടും.  ഇതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

ചത്തുവീണത് പൊന്നുപോലെ നോക്കിയ കന്നുകാലികൾ, കൂട്ടുകാരെപ്പോലെ പേരുചൊല്ലി വിളിക്കും; കരൾ പിളരും കാഴ്ച......

''കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണ് ഞാനും. 2005 ലും 2012 ലും കേരള സര്‍ക്കാറിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഫാമിലാണ് ഞാന്‍ ഭൂരിഭാഗ സമയവും ചെലവഴിക്കാറുള്ളത്. ആറേഴ് വര്‍ഷം മുന്‍പ് ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ 24 പശുക്കളാണ് ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തു പോയത്. നിലത്തിരുന്ന് കരയാനേ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല. 

കുട്ടികളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ്. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്''- ജയറാം പറഞ്ഞു

ഞായറാഴ്ച വൈകീട്ട് തീറ്റയായി നല്‍കിയ കപ്പത്തൊലിയില്‍ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍.

ഇളംദേശം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന ക്ഷീരവികസന വകുപ്പും മില്‍മയും ഇവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മാത്യുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു.

Content Highlights: jayaram actor helps mathew george, Young dairy farmers in idukki, cattle death, cows