'വെട്ടിമാറ്റിയാലും അവ വേദനിപ്പിക്കും'; ആ രംഗങ്ങൾ എമ്പുരാന്റെ 'ഫാന്റം ലിംപു'കൾ ആകുമെന്ന് എൻ എസ് മാധവൻ

മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാനെ പിന്തുണച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. വെട്ടിമാറ്റപ്പെടുന്ന രംഗങ്ങള്‍ എമ്പുരാന്റെ ഫാന്റം ലിംപുകളാകുമെന്ന് അദ്ദേഹം പറഞ്ഞു. ധീരമായ സിനിമയാണ് എമ്പുരാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ശരീരത്തില്‍ നിന്ന് മുറിച്ചുമാറ്റിയതോ നഷ്ടപ്പെട്ടതോ ആയ അവയവങ്ങള്‍ അവിടെ തന്നെ ഉണ്ടെന്ന തോന്നലാണ് ഫാന്റം ലിംപ്. മുറിച്ചുമാറ്റപ്പെട്ടെങ്കിലും അത് അവിടെ തന്നെയുള്ളതായി തോന്നും. ചിലപ്പോള്‍ വേദനയും ചൊറിച്ചിലും ചലനങ്ങളുമുണ്ടാക്കും. മുറിച്ചുമാറ്റപ്പെട്ട രംഗങ്ങള്‍ എമ്പുരാന്റെ ഫാന്റം ലിംപുകളാകാന്‍ പോകുകയാണ്. എന്തൊരു ധീരമായ സിനിമ!' - എന്‍.എസ്. മാധവന്‍ എക്‌സില്‍ കുറിച്ചു.
ചലച്ചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് ഒട്ടേറെ പേരാണ് ഇന്നും ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. നടന്‍ ആസിഫ് അലി, സംവിധായകന്‍ ആഷിഖ് അബു, കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്. ശബരീനാഥന്‍, ടി. സിദ്ദിഖ്, മന്ത്രി സജി ചെറിയാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
എമ്പുരാനില്‍ പ്രവര്‍ത്തിച്ച എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തുന്നുവെന്ന് ഫെഫ്ക ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. വിമര്‍ശനങ്ങളെ സ്വാഗതംചെയ്യുന്നു. എന്നാല്‍, അത് അധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാകരുതെന്നും ഫെഫ്ക കൂട്ടിച്ചേര്‍ത്തു.
Content Highlights: NS Madhavan expresses support to Empurqaan movie