ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ആരാധകർ നാസികളാണെന്ന് പോസ്റ്റ്; ലൈക്ക് ചെയ്ത് സംവിധായകൻ വിശാൽ ഭരദ്വാജ്

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന കിരീടമണിഞ്ഞുകൊണ്ട് ഇപ്പോഴും കുതിപ്പ് തുടരുകയാണ് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. സൂപ്പർ ഹിറ്റായ ധുരന്ധറിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ചിത്രം ആഗോളതലത്തിൽ 1255.33 കോടി രൂപയാണ് ഇതിനകം വാരിക്കൂട്ടിയത്. പ്രൊപ്പഗണ്ടാ ചിത്രമെന്ന ആരോപണമുയരുമ്പോഴും ഇന്ത്യയിൽ നിന്ന് മാത്രം 1048.42 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ.
ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ വിശാൽ ഭരദ്വാജിന്റെ ഒരു ലൈക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റീലാണ് അദ്ദേഹം ലൈക്ക് ചെയ്തത്. ധുരന്ധർ 2 കാണുന്നവർ നാസികളാണ് എന്ന അർഥം ധ്വനിപ്പിക്കുന്ന റീലാണ് വിശാൽ ഭരദ്വാജ് ലൈക്ക് ചെയ്തത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
നാസി പട്ടാളക്കാർ അഡോൾഫ് ഹിറ്റ്‌ലറെ നാസി സല്യൂട്ട് ചെയ്യുമ്പോൾ അക്കൂട്ടത്തിൽ അത് ചെയ്യാതെ നിൽക്കുന്ന ഒരാളെ കാണിക്കുന്ന ഏറെ പ്രശസ്തമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റീലിലുള്ളത്. 'എന്തുകൊണ്ടാണ് നിങ്ങൾ ധുരന്ധർ കാണാത്തത്?' എന്ന് ചിത്രത്തിന് മുകളിൽ കുറിച്ചിരുന്നു. ഇതിന് ഉത്തരമാണ് ഈ ചിത്രം എന്നാണ് വിശാൽ ഭരദ്വാജ് ലൈക്ക് ചെയ്ത റീൽ ഉദ്ദേശിക്കുന്നത്.
ഹിറ്റ്‌ലർ ജർമനി ഭരിക്കുന്ന ജർമനിയിൽ നിന്നുള്ള ഈ ചിത്രം 90 വർഷം മുമ്പ്, 1936-ലാണ് ക്ലിക്ക് ചെയ്തത്. ഓഗസ്റ്റ് ലാൻഡ്‌മെസെർ എന്നയാളാണ് അന്ന് ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ചത്.
Content Highlights: Renowned director Vishal Bhardwaj has landed in a social media storm after 'liking' an Instagram reel that subtly compared viewers of Ranveer Singh’s mega-hit 'Dhurandhar: The Revenge' to Nazi followers. The reel featured the iconic 1936 photo of August Landmesser refusing to give the Nazi salute, implying that those not watching the film are the only ones standing against a "propaganda" wave. This comes at a time when the film has smashed all box office records, crossing ₹1255 crore globally.