കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യയല്ല, ആ സംഭവം മറ്റൊരു സെറ്റില്‍; വെളിപ്പെടുത്തി വിനയന്‍

വിനയൻ, ദിവ്യാ ഉണ്ണി, കലാഭവൻ മണി
വിനയൻ, ദിവ്യാ ഉണ്ണി, കലാഭവൻ മണി

ടി ദിവ്യാ ഉണ്ണി കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിക്കെതിരെ പറഞ്ഞത് ഒരു പ്രശസ്ത നടിയാണെന്നും അവരുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ തുറന്നു പറഞ്ഞു.

1996 ഒക്ടോബറില്‍ താന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കല്യാണസൗഗന്ധികം’ എന്ന സിനിമയെക്കുറിച്ചുള്ള പോസ്റ്റ് വിനയന്‍ വ്യാഴാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതിനു ലഭിച്ച കമന്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“കലാഭവന്‍ മണിയുടെ നായിക ആകാന്‍ ഇല്ലെന്നു ഒരു നടി പറഞ്ഞെന്ന് വിനയന്‍ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?” എന്നായിരുന്നു പോസ്റ്റിന് ലഭിച്ച കമന്റ്.

ദിവ്യാ ഉണ്ണി കലാഭവന്‍ മണിയെ അപമാനിച്ചെന്ന പേരിലുള്ള സംഭവം നടന്നത് കല്യാണസൗഗന്ധികം സിനിമയുടെ സെറ്റില്‍വെച്ചല്ലെന്നും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ സെറ്റിലായിരുന്നെന്നും വിനയന്‍ പറഞ്ഞു. മാത്രമല്ല പ്രശസ്തയായ ഒരു നടിയാണ് അങ്ങനെ പറഞ്ഞതെന്നും ആ നായിക നടിയുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കല്യാണസൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ 'ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ്' എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു, വിനയന്‍ വ്യക്തമാക്കി.

കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നതാണെമന്നും വിനയന്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ദിവ്യാ ഉണ്ണിക്കെതിരെ ആരോപിക്കപ്പെടുന്ന സംഭവത്തിന് വിരാമമാകുംവിധമാണ് വിനയന്റെ തുറന്നു പറച്ചില്‍.

വിനയന്റെ കമന്റിലെ വാക്കുകളിങ്ങനെ;

അത് ഈ സിനിമ അല്ല..
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്…
ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.
കല്യാണസൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.

ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു.

കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു.

വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്, വിനയന്‍ കമന്റിന് മറുപടിയായി വിശദീകരിച്ചു.

Content Highlights: Director Vinayan clarifies that a famous actress, not Divya Unni, insulted Kalabhavan Mani over his complexion.