ഇതുവരെ ഞാന്‍ ഒരു സിനിമയുടേയും സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല, കേള്‍ക്കുകയുമില്ല- വിനായകൻ

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ക്ടോബര്‍ നാലിന് റിലീസ് ചെയ്യുന്ന തെക്ക് വടക്ക് സിനിമയേക്കുറിച്ച് 'സൊറ' പറയുന്ന വിനായകന്റെ വീഡിയോ അഭിമുഖം പുറത്തുവിട്ട് തെക്ക് വടക്ക് സിനിമയുടെ ഔദ്യോഗിക പേജ്. ചിത്രത്തേക്കുറിച്ചും മാധവന്‍ എന്ന കഥാപാത്രത്തേക്കുറിച്ചും മനസു തുറക്കുന്ന വിനായകന്റെ അഭിമുഖം ശ്രദ്ധേയമാണ്. 

''മാധവന്‍ വെല്‍ എജ്യുക്കേറ്റഡാണ്, എഞ്ചിനീയറാണ്, ക്ലീനായി നടക്കുന്ന ക്യാരക്ടറാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അതുതന്നെ എനിക്ക് രസമായി തോന്നി. ഇതുപോലെ ഒരു ക്യാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. ക്യാരക്ടറിന്റെ ബേസിക് ബോഡി ഡിസൈന്‍ എനിക്ക് വളരെ ഇഷ്ടമായി. അതാണ് ഞാനീ പടത്തിലേക്ക് വരാനുള്ള കാരണം'', വിനായകന്‍ പറയുന്നു.

അന്‍ജന വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പ് നിര്‍മിക്കുന്ന സിനിമ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷ് എഴുതുന്ന ചിത്രമാണിത്. പ്രേശങ്കറാണ് സംവിധാനം. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും നായക ജോഡികളായി ഒന്നിക്കുന്ന ആദ്യ സിനിമയാണ് തെക്ക് വടക്ക്. 

''ഇതുവരെ ഞാന്‍ ഒരു സിനിമയുടേയും സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. സിനിമ ജീവിതം തീരുന്നതുവരെ ഞാന്‍ ഒരു സ്‌ക്രിപ്റ്റും കേള്‍ക്കുകയുമില്ല എന്ന നിയമം എന്റെ ആക്ടിങ് ബിസിനസില്‍ ഉണ്ട്. സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് എന്റെ ഏരിയ അല്ല. തെക്ക് വടക്ക് അഭിനയിച്ചുവന്നപ്പോള്‍ സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയുമായി എന്റെ മാധവന് എന്തോ ബന്ധം ഉണ്ടെന്ന് തോന്നുന്നുണ്ട്.''

''എനിക്ക് അഭിനയത്തിന്റെ ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞുതന്നത് തിലകന്‍ സാറും നെടുമുടി വേണുചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ തിലകന്‍ ചേട്ടന്‍ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനില്‍ വന്നിരുന്നാല്‍ തിലകന്‍ ചേട്ടനെ അവിടെനിന്ന് മാറ്റില്ല. അപ്പോള്‍ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനില്‍ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോള്‍ ചോദിച്ചു. കുറച്ചു ടെക്‌നിക് എനിക്ക് തിലകന്‍ ചേട്ടന്‍ പറഞ്ഞുതന്നു''

''ഞാന്‍ തമാശകള്‍ കേട്ട് ഒറ്റക്കിരുന്ന് പൊട്ടിച്ചിരിക്കും. ബന്ധങ്ങളില്ല ഇപ്പോള്‍. ഞാന്‍ തന്നെയാണ് ഏറ്റവും വലിയ തമാശ. ചില ആളുകള്‍ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകള്‍ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അള്‍ട്ടിമേറ്റായി എല്ലാവരും ആക്ടേഴ്‌സാണ്. കോമഡിക്കാര്‍ എന്ന ഒരു ലൈന്‍, മിമിക്രിക്കാര്‍ എന്ന ഒരു ലൈന്‍, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകള്‍- അങ്ങനെയൊന്നും ഇല്ല. തിലകന്‍ സാറും ഒടുവില്‍ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കില്‍ ഈ സ്റ്റാര്‍സ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്.''

''ജീവിതം യുദ്ധമാണ് എന്നത് തെക്ക് വടക്കില്‍ മാധവനിലേക്കും ശങ്കുണ്ണിയിലേക്കും വന്നിട്ടുണ്ട്. ഒരാള്‍ ഇംഗ്ലീഷ് പറയുമ്പോള്‍ മറ്റേയാള്‍ സംസ്‌കൃതം പറയുന്നു. ഒരാള്‍ കരാട്ടെ പഠിക്കുമ്പോള്‍ മറ്റെയാൾ കളരി പഠിക്കുന്നു. ഇങ്ങനെ ഒരു യുദ്ധം ഇവര്‍ക്കിടയിലുണ്ട്. അതാണ് സിനിമയിലെ ഏറ്റവും രസകരമായ ഏരിയ. തെക്ക് വടക്കിലെ  മാധവന്റെ മനസില്‍ മാത്രമുള്ള യുദ്ധമല്ല. രണ്ടു വ്യക്തികള്‍ തമ്മിലുള്ള യുദ്ധമാണ്. ഇസ്രായേലും ഹമാസും പോലെ'', ''തെക്ക് വടക്ക് സൊറ''യില്‍ വിനായകന്‍ പറയുന്നു.

Content Highlights: Vinayakan's interview Thekku vadakku movie