വിജയ്‌യുടെ മുൻ ഡ്രൈവറുടെ മകന് സീറ്റ്; പ്രഖ്യാപനത്തിടെ പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി, കണ്ണീരണിഞ്ഞ് പിതാവ്

#Movies Desk
തമിഴക വെട്രി കഴകം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ
തമിഴക വെട്രി കഴകം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം സ്ഥാനാർഥി പ്രഖ്യാപനച്ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ വിജയ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ടിവികെ ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചവരിൽ ഒരാൾ വിജയ്‌യുടെ മുൻ ഡ്രൈവറും നിലവിലെ പിഎയുമായ രാജേന്ദ്രന്റെ മകനായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥി ശബരീനാഥൻ വേദിയിൽ വിങ്ങിപ്പൊട്ടി.

ഏറെക്കാലമായി വിജയ്‌യുടെ ഡ്രൈവറായിരുന്നു രാജേന്ദ്രൻ. അടുത്തിടെയാണ് പിഎ ആയി നിയമിതനായത്. വിരുഗമ്പാക്കത്തുനിന്നുള്ള സ്ഥാനാർഥിയായാണ് രാജേന്ദ്രന്റെ മകൻ ശബരീനാഥനെ പാർട്ടി പ്രഖ്യാപിച്ചത്. വേദിയിൽ വിജയ്‌യുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങിയ ശബരീനാഥൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്നാണ് വൈകാരികമായി വിങ്ങിപ്പൊട്ടിയത്. വിജയ് ശബരിയുടെ കണ്ണീരുതുടയ്ക്കുന്നതുകണ്ട രാജേന്ദ്രനും കണ്ണീരണിഞ്ഞു.

ആദ്യചിത്രം മുതൽ വിജയ്‌ക്കൊപ്പമുള്ള സഹായിയാണ് രാജേന്ദ്രൻ. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്നു ശബരീനാഥൻ. കഴിഞ്ഞ വർഷം ടിവികെ ജില്ലാ സെക്രട്ടറിയായി ശബരിയെ നിയമിച്ചിരുന്നു.

രണ്ടുമണ്ഡലങ്ങളിൽനിന്ന് വിജയ് വരുന്ന തിരഞ്ഞെടുപ്പിൽ ജനവിധി തേടും. ചെന്നൈയിലെ പെരുമ്പൂരിലും തിരിച്ചിറപ്പള്ളി ഈസ്റ്റിലുമാവും താരം മത്സരിക്കുക.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. 'ലഹരിമുക്ത തമിഴ്‌നാട്, പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. വിജയിയുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ട്.

Content Highlights: Thalapathy Vijay announces candidates for all 234 assembly seats in Tamil Nadu. Sabarinathan, son of Vijay's longtime driver and current PA Rajendran, receives a ticket for Virugambakkam. Vijay to contest from two constituencies: Perambur and Tiruchirappalli East. Key party promises include a drug-free Tamil Nadu and collateral-free education loans up to 20 lakhs