'ബലാത്സംഗ ഭീഷണികളും വധഭീഷണികളും വരുന്നു'; സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉർഫി ജാവേദ്

തനിക്ക് നേരിടേണ്ടി വരുന്ന അതിരൂക്ഷമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദ്. 'ദ ട്രെയ്റ്റേഴ്‌സ്' സീസൺ 1-ൽ വിജയിച്ചതിന് പിന്നാലെയാണ് തനിക്ക് വധഭീഷണികളും ബലാത്സംഗ ഭീഷണികളും ലഭിക്കുന്നതായി താരം വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെ തനിക്ക് ലഭിച്ച അധിക്ഷേപ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും ഉർഫി പങ്കുവെച്ചു.
താൻ പങ്കുവെച്ച സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്ന മൊത്തം അധിക്ഷേപങ്ങളുടെ ഒരു ശതമാനം പോലും വരില്ലെന്ന് ഉർഫി വ്യക്തമാക്കി. അപരിചിതർ തന്റെ ഫോൺ നമ്പർ കൈക്കലാക്കി അതിലൂടെ വിളിച്ചും മെസ്സേജ് അയച്ചും ഭീഷണിപ്പെടുത്തുന്നതായും താരം പറഞ്ഞു. താൻ ഇപ്പോൾ പുറത്തുവിട്ടവ താരതമ്യേന 'മാന്യമായ' സന്ദേശങ്ങളാണെന്നും ഇതിലും ക്രൂരമായ അധിക്ഷേപങ്ങളാണ് താൻ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാം റീലിലൂടെ പറഞ്ഞു.
ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീകൾ നേരിടുന്ന പച്ചയായ യാഥാർത്ഥ്യമാണെന്നും ഉർഫി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങളും ഭീഷണികളും ഓൺലൈൻ ലോകത്ത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണെന്ന് നടി വിമർശിച്ചു.
അധിക്ഷേപ സന്ദേശങ്ങൾ അയച്ചവരുടെ യൂസർ നെയിമുകൾ മറച്ചുവെക്കാതെയാണ് ഉർഫി ഇത്തവണ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും അവരുടെ കരുത്തിനെയും പ്രതിരോധത്തെയും അഭിനന്ദിക്കുകയും ചെയ്തു. പലരും പ്രശ്നം പരസ്യമായി ഉന്നയിച്ചതിന് അവരെ നടിയെ അഭിനന്ദിച്ചു. കുറ്റവാളികളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പായാണ് പലരും ഇതിനെ കാണുന്നത്.
സൈബർ ആക്രമണങ്ങൾക്കിടയിലും തന്റെ കുടുംബത്തെ സംരക്ഷിക്കുകയും കരിയറിൽ മുന്നേറുകയും ചെയ്യുന്ന ഉർഫിയെ ആരാധകർ ഏറെ പ്രശംസിക്കുന്നു. വിദ്വേഷ പ്രചാരണങ്ങൾ തന്നെ തളർത്തില്ലെന്നും താൻ തന്റെ വിജയയാത്ര തുടരുമെന്നും താരം ഉറപ്പിച്ചു പറയുന്നു. സ്ത്രീകളുടെ സുരക്ഷയെയും ഓൺലൈൻ പെരുമാറ്റത്തെയും കുറിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ച് ഊർഫി ഇതിനുമുൻപും സംസാരിച്ചിട്ടുണ്ട്.
Content Highlights: Uorfi Javed shares evidence of severe online harassment, including rape and death threats., The influencer highlights that these threats represent less than 1% of the abuse she receives., The post advocates for greater accountability regarding online hostility toward women., Followers and supporters have rallied behind her for her resilience and courage.