വാതിലില്‍ മുട്ടുന്നു, മേല്‍ക്കൂരയില്‍നിന്ന് ശബ്ദം; സ്വന്തം വീട്ടില്‍പോലും ഉപദ്രവമെന്ന് തനുശ്രീ ദത്ത

തനുശ്രീ ദത്ത | File Photo - AP
തനുശ്രീ ദത്ത | File Photo - AP

സ്വന്തം വീട്ടില്‍പോലും സുരക്ഷിതയല്ലെന്നും ഉപദ്രവം നേരിടുന്നുവെന്നും വെളിപ്പെടുത്തി നടി തനുശ്രീ ദത്ത. വീഡിയോ സന്ദേശത്തിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ഇക്കാര്യം പറഞ്ഞത്. 2018 മുതല്‍ താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും. പോലീസിന്റെ സഹായം തേടിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  ദുരിതം വിവരിക്കുന്ന വീഡിയോ ചൊവ്വാഴ്ച രാത്രിയാണ് അവര്‍ പങ്കുവെച്ചത്. മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാടെടുത്തത് മുതല്‍ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് അവര്‍ പറഞ്ഞു. തന്റെ വീട്ടിലെ അനാവശ്യമായ കടന്നുകയറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും കണ്ണീരോടെ അവര്‍ പറഞ്ഞു.

'സുഹൃത്തുക്കളെ, ഞാന്‍ സ്വന്തം വീട്ടില്‍ ഉപദ്രവിക്കപ്പെടുകയാണ്. പീഡിപ്പിക്കപ്പെടുന്നുന്നു. ഞാന്‍ പോലീസിനെ വിളിച്ചു. സ്റ്റേഷനിലെത്തി കൃത്യമായ പരാതി നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ഇന്ന് സുഖമില്ല. നാളെ പോയി പരാതി നല്‍കും. കഴിഞ്ഞ 4-5 വര്‍ഷമായി എന്നെ വളരെയധികം ഉപദ്രവിച്ചു. എന്റെ ആരോഗ്യം മോശമായി. എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്. എനിക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ പോലും കഴിയില്ല. കാരണം അവര്‍ എന്റെ വീട്ടില്‍ ജോലിക്കാരെ നിയോഗിച്ചു... ജോലിക്കാര്‍ വന്ന് മോഷ്ടിക്കുന്നു. തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്നു. വളരെ മോശം അനുഭവങ്ങള്‍ എനിക്കുണ്ടായി. എല്ലാ ജോലികളും ഞാന്‍ തന്നെ ചെയ്യണം. എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ദയവായി ആരെങ്കിലും സഹായിക്കൂ' - ആരോപണം ആര്‍ക്കെതിരെയാണെന്ന് വ്യക്തമാക്കാതെ നടി പറയുന്നു.

പശ്ചാത്തലത്തില്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്ന മറ്റൊരു വീഡിയോയും അവര്‍ പങ്കുവെച്ചു. വീഡിയോയ്ക്ക് അടിക്കുറിപ്പായി അവര്‍ എഴുതി '2020 മുതല്‍ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേല്‍ക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാന്‍ നേരിട്ടിട്ടുണ്ട്! ബില്‍ഡിംഗ് മാനേജ്മെന്റിനോട് പരാതിപ്പെട്ട് മടുത്തു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാതിപ്പെടുന്നത് നിര്‍ത്തി'.

താന്‍ ക്രോണിക് ഫെറ്റീഗ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലാണെന്നും മാനസികാരോഗ്യം നിലനിര്‍ത്താന്‍ മന്ത്രങ്ങള്‍ ജപിക്കാറുണ്ടെന്നും ദത്ത അവകാശപ്പെട്ടു. 'ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങള്‍ക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വര്‍ഷമായി നിരന്തരമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിന്‍ഡ്രോം ഉണ്ടായി. ഞാന്‍ എന്താണ് നേരിടുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. എഫ്ഐആറില്‍ ഞാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ വിശദീകരിച്ചു.

മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച നടിയാണ് തനൂശ്രീ ദത്ത. 

Content Highlights: Actor Tanushree Dutta reports ongoing harassment at her home, shares distress in video