നട്ടെല്ലിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി ശരത് സക്സേന, 'ഇനി നടക്കാൻ വടി വേണ്ടെന്ന്' പ്രതികരണം

#മൂവി ഡെസ്ക്
ശരത് സക്സേന | ഫോട്ടോ: Facebook
ശരത് സക്സേന | ഫോട്ടോ: Facebook

ട്ടെല്ലിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി പ്രശസ്ത നടൻ ശരത് സക്സേന. വെള്ളിയാഴ്ച അദ്ദേഹംതന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ബോംബെ ഹോസ്പിറ്റലിൽ വെച്ച് നടന്ന ആറ് മണിക്കൂർ നീണ്ട ഈ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ ആരോഗ്യവിവരങ്ങളും രോഗമുക്തിയുടെ ഘട്ടങ്ങളും 76-കാരനായ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ശരത് സക്സേന സർജറിയുടെ വിവരങ്ങൾ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ചത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രത്തോടൊപ്പം "സർജറി കഴിഞ്ഞു" എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിന്റെയും ശസ്ത്രക്രിയയുടെ വിജയം ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു. കൈയിൽ പാനീയമേന്തി നിൽക്കുന്ന ഒരു ചിത്രത്തിന് താഴെ "ഇന്ന് പാർട്ടി, നാളെ ജിം" എന്നാണ് അദ്ദേഹം തമാശയായി കുറിച്ചത്. ഇനിമുതൽ നടക്കാൻ വടിയുടെ സഹായം ആവശ്യമില്ലെന്നും സൂപ്പ് മാത്രം കുടിക്കേണ്ടിവരില്ലെന്നും അദ്ദേഹം ആശ്വാസത്തോടെ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ബോംബെ ഹോസ്പിറ്റലിൽ വെച്ചെടുത്ത സ്റ്റാൻഡിംഗ് എം.ആർ.ഐ (Standing MRI) ചിത്രവും അദ്ദേഹം ആരാധകർക്കായി പങ്കുവെച്ചിരുന്നു. "6 മണിക്കൂർ നീണ്ട സ്പൈൻ സർജറി കഴിഞ്ഞു - നല്ല മനുഷ്യനെ ഒരിക്കലും തളർത്താനാവില്ല" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

അഞ്ചു പതിറ്റാണ്ടുനീണ്ട സിനിമാ ജീവിതം

അമിതാഭ് ബച്ചൻ നായകനായ ബെനാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശരത് സക്സേനയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ പാരമ്പര്യമുണ്ട്. ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലുമായി 250-ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, ത്രിദേവ്, ഘായൽ, ഖിലാഡി, ഗുലാം, ഗുപ്ത്, ഫിർ ഹേരാ ഫേരി, ബാഗ്ബൻ, ഫനാ, കൃഷ്, ബജ്റംഗി ഭായിജാൻ തുടങ്ങിയ പ്രശസ്തമായ സിനിമകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ജീവന്റെ ജീവൻ, ആര്യൻ, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണയം, തക്ഷശില, സി.ഐ.ഡി മൂസ, കിലുക്കം കിലുകിലുക്കം, ശൃംഗാരവേലൻ, ഗോൾഡ് എന്നീ മലയാളചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

തന്റെ മികച്ച ഫിറ്റ്നസിന് പേരുകേട്ട ശരത് സക്സേന, കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളിലും ആക്ഷൻ കഥാപാത്രങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തന്റെ മസിലുകളുള്ള ശരീരം കാരണം തുടക്കകാലത്ത് നായകന്മാരിൽ നിന്ന് തല്ലുവാങ്ങുന്ന ആക്ഷൻ വേഷങ്ങളാണ് ലഭിച്ചിരുന്നതെന്നും, കരിയറിലെ ആദ്യ 35 വർഷം താനൊരു "പഞ്ചിംഗ് ബാഗ്" (Punching bag) ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കാലാ പത്തർ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ശശി കപൂർ, ശത്രുഘ്നൻ സിൻഹ എന്നീ മൂന്ന് നായകന്മാരുടെയും ഇൻട്രൊഡക്ഷൻ രംഗങ്ങളിൽ തല്ലുവാങ്ങേണ്ടി വന്ന അനുഭവവും അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.

Content Highlights: Veteran Bollywood actor Sharat Saxena, aged 76, shared an optimistic social media update with fans following a successful six-hour lumbar spine surgery at Bombay Hospital