ഞാന്‍ ഇപ്പോഴും തുടക്കക്കാരിയാണ്, മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം- ഷംല ഹംസ

ഷംല ഹംസ.|Photo: Shamla Hamza
ഷംല ഹംസ.|Photo: Shamla Hamza

ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് ഷംല ഹംസയ്ക്ക് ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. അഭിനയരംഗത്ത് തുടക്കക്കാരിയായ ഷംലയുടെ ആദ്യത്തെ അവാര്‍ഡാണിത്. ആദ്യ അവാര്‍ഡ് തന്നെ മമ്മൂട്ടിക്കൊപ്പമായതില്‍ സന്തോഷമുണ്ടെന്ന് ഷംല മാധ്യമങ്ങളോട് പറഞ്ഞു.

“ഈ അവസരത്തില്‍ എന്തുപറയണം എന്നറിയില്ല. ആദ്യത്തെ സിനിമയ്ക്ക് വേണ്ടി എല്ലാവരുടേയും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമയില്‍ അഷ്‌റഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമാര്‍ സുനില്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്തു. ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തിലേക്ക് എത്തുവാന്‍വേണ്ടി അദ്ദേഹം ഒരുപാട് സഹായിച്ചു”. ഷംല മാധ്യമങ്ങളോട് പറഞ്ഞു.

“ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ ഒരുപാട് ഉണ്ട് എന്നത് കണ്ടാണ് തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക എന്നത് വളരെ വലിയ ബഹുമതിയാണ്. അതും മമ്മൂട്ടിയുടെ കൂടെ ലഭിക്കുക എന്നത് അത്ഭുതമായി തോന്നുന്നു. മികച്ച നടിയാവാന്‍ വേണ്ടി മത്സരത്തിനുണ്ടായിരുന്ന എല്ലാ നടിമാര്‍ക്കും നന്ദി. 

ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമയിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയില്‍ അഭിനയിക്കാന്‍ സാധിച്ചത്. എല്ലാവരുടേയും സപ്പോര്‍ട്ട് കാരണമാണ് ആ കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞത്. നല്ല കഥകളും കഥാപാത്രങ്ങളെയും ലഭിച്ചാല്‍ ഇനിയും ചെയ്യണം. ഞാന്‍ ഇപ്പോഴും തുടക്കക്കാരിയാണ്. ഈ അവാര്‍ഡ് ഒരു പ്രചോദനമാണ്”. ഷംല സന്തോഷം പങ്കുവെച്ചു.

മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമയുടെ ഫാസില്‍ മുഹമ്മദിനാണ് ലഭിച്ചത്. നമ്മുടെ ഓരോരുത്തരുടേയും വീടുകളുടെ അകത്തളങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഫെമിനിച്ചി ഫാത്തിമയില്‍ നടക്കുന്നത്. ആണ്‍മേധാവിത്വത്തിന്റെ കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണ പെണ്‍കുട്ടിയ്ക്ക് ഭര്‍ത്താവ് ചാര്‍ത്തിക്കൊടുക്കുന്ന പേരാണ് ഫെമിനിച്ചി. ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിടക്ക കൊണ്ട് കിടക്കപ്പൊറുതിയില്ലാതാകുന്ന ഒരുപാട് മുഖങ്ങളേയും സിനിമയില്‍ കാണാന്‍ സാധിക്കും.
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്

Content Highlights: Shamla Hamsa wins Best Actress State Award for `Feminine Fatima`. Newcomer shares joy, gratitude, and inspiration.