9 കോടിയുടെ കടം, ദശാബ്ദങ്ങൾ നീണ്ട കേസ്; നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങി

കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവ് തിഹാർ ജയിലിൽ കീഴടങ്ങി. തന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും അദ്ദേഹം എടുത്ത അഞ്ച് കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതാണ് ഈ നിയമപ്രശ്നങ്ങൾക്ക് കാരണമായത്. ഒരു ദശകത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ, സെക്ഷൻ 138 പ്രകാരമുള്ള കുറ്റത്തിന് താരത്തിന് ആറ് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. യാതൊരു പരിഗണനയും ഇനി നൽകാനാവില്ലെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി, 2026 ഫെബ്രുവരിയിൽ താരത്തോട് ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയായിരുന്നു.
2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അട്ടാ പട്ടാ ലാപ്പട്ടാ' (Ata Pata Laapata) എന്ന ചിത്രം നിർമിക്കുന്നതിനായാണ് ഡൽഹി ആസ്ഥാനമായുള്ള മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യാദവ് 5 കോടി രൂപ വായ്പ എടുത്തത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. നടൻ നൽകിയ ഏഴ് ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന്, 2018 ഏപ്രിലിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് സെക്ഷൻ 138 പ്രകാരം അദ്ദേഹത്തേയും ഭാര്യ രാധയെയും കോടതി ശിക്ഷിച്ചു.
നിയമനടപടികൾ നീണ്ടുപോയതോടെ മൊത്തം കടബാധ്യത ഏകദേശം 9 കോടി രൂപയായി ഉയർന്നു. കടം തീർക്കാൻ സമയം അനുവദിച്ചുകൊണ്ട് 2024 ജൂണിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ആറ് മാസത്തെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, കോടതി നൽകിയ സമയപരിധികൾ പാലിക്കുന്നതിലും നൽകിയ ഉറപ്പുകൾ നിറവേറ്റുന്നതിലും രാജ്പാൽ യാദവ് ആവർത്തിച്ച് പരാജയപ്പെട്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന് വേണ്ടത്ര ഗൗരവമില്ലെന്ന് നിരീക്ഷിച്ച കോടതി, വാഗ്ദാനങ്ങൾ ലംഘിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി.
2026 ഫെബ്രുവരി ആദ്യമാണ് നടനോട് കീഴടങ്ങാൻ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ ഉത്തരവിട്ടത്. യാദവ് മുൻപ് നൽകിയ ഏകദേശം 20-ഓളം ഉറപ്പുകൾ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. പണം കണ്ടെത്താൻ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന അദ്ദേഹത്തിന്റെ അവസാന നിമിഷത്തെ അപേക്ഷ കോടതി നിരസിച്ചു. നിയമം പാലിക്കുന്നവർക്കാണ് നിയമത്തിന്റെ പരിഗണന ലഭിക്കുകയെന്നും സെലിബ്രിറ്റി പദവി നിയമനടപടികളിൽ നിന്ന് ആർക്കും ഇളവ് നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇതിനൊടുവിലാണ് 2026 ഫെബ്രുവരി 5-ന് വൈകുന്നേരം 4 മണിക്ക് രാജ്പാൽ യാദവ് ആറ് മാസത്തെ തടവ് അനുഭവിക്കുന്നതിനായി തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. പുതിയ പേയ്‌മെന്റ് ഷെഡ്യൂളും 25 ലക്ഷം രൂപയുടെ പുതിയ ചെക്കും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചെങ്കിലും കീഴടങ്ങാനുള്ള ഉത്തരവ് പിൻവലിക്കാൻ ജഡ്ജി തയ്യാറായില്ല. യാദവ് ഇതിനകം നിക്ഷേപിച്ച തുക പരാതിക്കാരായ കമ്പനിക്ക് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
Content Highlights: Rajpal Yadav's Legal Woes: Unpacking the Decade-Long Financial Dispute and Jail Sentence