ആദിത്യയെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അവൻ സ്വയം പഠിച്ചതാണ്, അതിന്റെ ഉദാഹരണമാണ് ധുരന്ധർ -പ്രിയദർശൻ

തന്റെ ശിഷ്യനായിരുന്ന ഇപ്പോഴത്തെ ഹിറ്റ് മേക്കർ ആദിത്യ ധറിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. തന്റെ ശിഷ്യൻ തന്നേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഒരു വെള്ളിയാഴ്ച റിലീസിന്റെ ആശങ്ക ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ല. ഇന്നത്തെ ചില സംവിധായകർ സിനിമാ ലോകത്തിന്റെ യുക്തിക്ക് വിരുദ്ധമായി പോലും അതിരുകൾ ഭേദിക്കാൻ തയ്യാറാണെന്ന് പ്രിയദർശൻ ചൂണ്ടിക്കാട്ടി.
"ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ, രണ്ട് ദിവസത്തേക്ക് എനിക്ക് ടെൻഷനുണ്ട്, കാരണം ആദ്യത്തെ രണ്ട് ദിവസമാണ് നിങ്ങൾ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്. 40 അല്ലെങ്കിൽ 50 വർഷങ്ങൾക്ക് ശേഷവും, ഓരോ റിലീസിനും എനിക്ക് ഇതേ ടെൻഷൻ ഉണ്ട്. ആളുകൾ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു," ഏപ്രിൽ 10 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള തന്റെ വരാനിരിക്കുന്ന ചിത്രം ഭൂത് ബംഗ്ലായെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ചിലർക്ക് ധൈര്യമുണ്ട്. ഞാൻ രണ്ട് തരത്തിലുള്ള ആളുകളെ കണ്ടിട്ടുണ്ട്. ഒരാൾ 'അനിമൽ' സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയാണ്. മറ്റൊരാൾ ആദിത്യ ധറാണ്. നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. ഇത് വർക്ക് ചെയ്യും സാർ എന്നാണ് അവർ പറഞ്ഞത്. ഇതൊരു ഹിറ്റ് സിനിമയുടെ എല്ലാ സിദ്ധാന്തങ്ങൾക്കും എതിരാണ്. ഒരു നിർമ്മാതാവും നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല, പക്ഷേ സംവിധായകന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനം." പ്രിയദർശൻ പറഞ്ഞു.
ആദിത്യയെ താൻ ഒന്നും പ്രത്യേകം പഠിപ്പിച്ചിട്ടില്ലെന്നും കൂടെ പ്രവർത്തിച്ചപ്പോൾ അദ്ദേഹം സ്വയം കാര്യങ്ങൾ പഠിച്ചെടുത്തതാണെന്നും പ്രിയദർശൻ വെളിപ്പെടുത്തി. സിനിമ കാണുന്നതിലൂടെയും പ്രഗത്ഭരെ നിരീക്ഷിക്കുന്നതിലൂടെയുമാണ് താനും സിനിമ പഠിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "അദ്ദേഹം എന്നേക്കാൾ നന്നായി കാര്യങ്ങൾ ചെയ്തു, അതാണ് ധുരന്ധർ എന്ന ചിത്രമായി മാറിയത്," എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
പ്രിയദർശന്റെ 'ആക്രോശ്' (Aakrosh), 'തേസ്' (Tezz) തുടങ്ങിയ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചുകൊണ്ടാണ് ആദിത്യ തന്റെ കരിയർ ആരംഭിച്ചത്. രൺവീർ സിംഗ്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ അണിനിരത്തി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ബോക്സോഫീസിൽ വലിയ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights: Priyadarshan discusses the persistent anxiety of Friday film releases despite his 40-year career., Insights into the director's perspective on the conviction of modern filmmakers like Aditya Dhar and Sandeep Reddy Vanga., Reflections on the mentor-mentee relationship between Priyadarshan and Aditya Dhar., Update on Priyadarshan's upcoming film Bhooth Bangla.