'കൊൽക്കത്തയിൽ 20 ദിവസത്തെ ഷൂട്ട്, ദുർഗാപൂജയ്ക്കിടെ ഫൈറ്റ്'; മോഹൻലാൽ ചിത്രത്തെക്കുറിച്ച് അനൂപ് മേനോൻ

മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് നടന്‍ അനൂപ് മേനോന്‍. സമയമെടുത്ത് ചെയ്യേണ്ട സിനിമയായതിനാല്‍ അടുത്തവര്‍ഷമേ അത് യാഥാര്‍ഥ്യമാവൂ എന്നും നടന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'അടുത്ത വര്‍ഷമേ സംഭവിക്കൂ. നിര്‍മാതാക്കള്‍ മാറി. കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയിലാണ് പ്രധാന സീക്വന്‍സ് ഷൂട്ട് ചെയ്യുന്നത്. അത് അടുത്ത വര്‍ഷമേ ഇനി സാധ്യമാവൂ. 20 ദിവസത്തെ ഷൂട്ട് ആ ഫെസ്റ്റിവെലില്‍ ഉണ്ട്. അതിനിടയിലുള്ള ആക്ഷന്‍- ഫൈറ്റ് സ്വീക്വന്‍സാണ്. യഥാര്‍ഥമായി അതിനകത്തുതന്നെ ഷൂട്ട് ചെയ്യണം എന്നുള്ളതുകൊണ്ടാണ് വൈകുന്നത്', അനൂപ് മേനോന്‍ പറഞ്ഞു.
'അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുള്ള സിനിമയാണ്. അത് സംഭവവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ചിത്രമാണ്. ഇത്രയും പാട്ടുകളും ഫൈറ്റുകളുമായി ബജറ്റ് വളരേ വലുതാണ്. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. സമയമെടുത്ത് ചെയ്യാമെന്നാണ് ലാലേട്ടനും പറഞ്ഞത്', സിനിമയെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നവാഗതരായ ടൈംലെസ് സിനിമാസ് ചിത്രം നിര്‍മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ പ്രണയത്തിലൂടേയും സംഗീതത്തിലൂടേയുമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlights: Anoop Menon update on Mohanlal`s upcoming film