'അവന്റെ വിവാഹമല്ല കാരണം, ഞങ്ങളെ സ്‌നേഹിച്ചതാണ് അച്ഛൻചെയ്ത തെറ്റ്'; പ്രതികരിച്ച് മോഹൻബാബുവിൻ്റെ മക്കൾ

നടന്‍ മോഹന്‍ ബാബുവിന്റെ കുടുംബത്തിലുണ്ടായ തര്‍ക്കങ്ങളില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ മൂത്തമകന്‍ വിഷ്ണു മഞ്ചു. തങ്ങളയെല്ലാം ഏറെ സ്‌നേഹിച്ചതാണ് അച്ഛന്‍ ചെയ്ത തെറ്റെന്നും തന്റെ സഹോദരന്റെ വിവാഹമല്ല പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നടനും നിര്‍മാതാവുമായ വിഷ്ണു മഞ്ചു മാധ്യമങ്ങളോട് പറഞ്ഞു. മോഹന്‍ ബാബുവും ഇളയമകന്‍ മനോജ് മഞ്ചുവും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ അടിപിടിയിലും നാടകീയരംഗങ്ങളിലും കലാശിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയ വിഷ്ണു മഞ്ചുവിന്റെ പ്രതികരണം. തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ ബാബു ആക്രമിച്ചതും വലിയ വിവാദമായിരുന്നു.
'ഞങ്ങളെയെല്ലാം വളരെയേറെ സ്‌നേഹിച്ചത് മാത്രമാണ് അച്ഛന്‍ ചെയ്ത തെറ്റ്. ഒരു കുടുംബവും എല്ലാം തികഞ്ഞതല്ല. എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. അച്ഛന്‍ മാധ്യമപ്രവര്‍ത്തകനെ മനഃപൂര്‍വം ഉപദ്രവിച്ചതല്ല. തന്റെയിടത്തേക്ക് അതിക്രമിച്ചുകയറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചതാണ്. ആ നിമിഷത്തില്‍ അത് സംഭവിച്ചുപോയതാണ്. ആ മാധ്യമപ്രവര്‍ത്തകന്റെ കുടുംബവുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. അത് ദൗര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. പക്ഷേ, എന്റെ അച്ഛനെ തിരുത്താന്‍ എനിക്ക് അവകാശമില്ല'', വിഷ്ണു മഞ്ചു പറഞ്ഞു.
മോഹന്‍ ബാബുവിന് പുറമേ തന്നെയും പോലീസ് വിളിപ്പിച്ചതായും വിഷ്ണു മഞ്ചു മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സംഭവസമയത്ത് താന്‍ നാട്ടില്‍ ഇല്ലായിരുന്നുവെന്നും എന്നാൽ. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതിനാല്‍ പോലീസിനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മനോജ് മദ്യത്തിന് അടിമയാണെന്നും മനോജിന്റെ ഭാര്യയാണ് അതിന് കാരണമെന്നും മോഹന്‍ ബാബു ആരോപിച്ചതിനെക്കുറിച്ച് വിഷ്ണു പ്രതികരിച്ചില്ല. തന്റെ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അതെല്ലാം എന്തിനാണ് നിങ്ങളോട് പറയുന്നതെന്നുമായിരുന്നു നടന്റെ ചോദ്യം. എന്നാല്‍, മനോജും ഭാര്യ ഭൂമ മൗനിക റെഡ്ഡിയുമായുള്ള വിവാഹമാണോ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ചോദ്യത്തിന് നടന്‍ മറുപടി നല്‍കി. മനോജിന്റെ വിവാഹമല്ല പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
''മനോജിന്റെ വിവാഹം കഴിഞ്ഞു, ഇപ്പോള്‍ ഒരു കുട്ടിയുമുണ്ട്. ആയുരാരോഗ്യസമ്പത്തോടെ അവന്‍ നൂറുവര്‍ഷം ജീവിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തീര്‍ച്ചയായും വിവാഹമല്ല പ്രശ്‌നം. എന്റെ അച്ഛന്‍ ഇന്ന് സമ്പാദിച്ച ഓരോ രൂപയ്ക്ക് വേണ്ടിയും അദ്ദേഹം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കരുതെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം'', വിഷ്ണു മഞ്ചു പറഞ്ഞു. കുടുംബപ്രശ്‌നത്തില്‍ ഇടപെടുകയാണെങ്കില്‍ അത് തന്റെ പിതാവിന്റെ നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും വിഷ്ണു മഞ്ചു വ്യക്തമാക്കി.
പ്രതികരണവുമായി മനോജ് മഞ്ചുവും....
അതിനിടെ, മോഹന്‍ ബാബുവും താനുമായുള്ള തര്‍ക്കത്തില്‍ കൂടുതല്‍പ്രതികരണവുമായി ഇളയമകന്‍ മനോജ് മഞ്ചുവും ബുധനാഴ്ച രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകനെ അച്ഛന്‍ ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമപ്രവര്‍ത്തകരെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത് തന്റെ തെറ്റാണെന്നും മനോജ് പറഞ്ഞു. അതേസമയം, തന്റെ അമ്മ ആശുപത്രിയിലാണെന്ന് അച്ഛനും സഹോദരനും പറഞ്ഞത് കള്ളമാണെന്നും മനോജ് പ്രതികരിച്ചു.
''അമ്മ എന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം വീട്ടിലുണ്ട്. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയുന്നത് കള്ളമാണ്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്. മോഹന്‍ ബാബു സര്‍വകലാശാല ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമാത്രമാണ് എന്റെ പ്രശ്‌നം. എനിക്കും എന്റെ അച്ഛനും വേണ്ടി മാധ്യമങ്ങളോട് ഞാന്‍ മാപ്പ് പറയുകയാണ്. എന്റെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ അവരോട് സ്വത്തോ പണമോ ചോദിച്ചിട്ടില്ല. എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാലും സഹോദരന്‍ വിദേശത്തായിരുന്നതിനാലുമാണ് ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്'', മനോജ് മഞ്ചു ചോദിച്ചു.
Content Highlights: mohan babu family dispute vishnu manchu manoj manchu response