കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു, ബ്രോമാൻസിലെ കഥാപാത്രം ഓവറായിപ്പോയി;തുറന്നുസമ്മതിച്ച് മാത്യു

നടൻ മാത്യു തോമസ് | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\ മാതൃഭൂമി
നടൻ മാത്യു തോമസ് | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍\ മാതൃഭൂമി

ബ്രോമാൻസ് എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്തതിൽ പാളിച്ചകളുണ്ടെന്ന് സമ്മതിച്ച് നടൻ മാത്യു തോമസ്. ആ കഥാപാത്രത്തിന് തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആളുകൾ ഓവർ എന്നുപറയുന്നത് ഓവറായതുകൊണ്ട് തന്നെയാണെന്നും മാത്യു പറഞ്ഞു.

"തിയേറ്ററിൽ വന്നപ്പോഴും ഇതേ വിമർശനം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങളെല്ലാവരും തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്. ഭൂരിഭാഗം പ്രേക്ഷകർക്കും അത് വർക്ക് ആയിട്ടില്ല. അത്  ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. ആ കഥാപാത്രത്തെ എല്ലാവർക്കും കൺവിൻസിങ് ആകുന്ന രീതിയിൽ, വൃത്തിക്ക് ചെയ്യണമായിരുന്നു. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ." മാത്യു പറഞ്ഞു.

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത സിനിമയാണ് ബ്രൊമാൻസ്. കാണാതായ സഹോദരനെ അന്വേഷിച്ചിറങ്ങുന്ന ബിന്റോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മാത്യു അവതരിപ്പിച്ചത്. മാത്യു തോമസ്, അർജുൻ അശോകൻ, ഭരത് ബോപ്പണ്ണ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. എന്നാൽ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ വ്യാപക വിമർശനം ഉയർന്നു. 

ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന് അരുൺ ഡി. ജോസ്, റവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Content Highlights: Mathew Thomas admits to flaws in his Bromance character, acknowledging audience criticism