കങ്കണയ്‌ക്കൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായിരുന്നു- ഹന്‍സല്‍ മെഹ്ത

കങ്കണ റണാവത്ത്, ഹന്‍സല്‍ മേഹ്ത
കങ്കണ റണാവത്ത്, ഹന്‍സല്‍ മേഹ്ത

കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായിരുന്നുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. സിമ്രാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ടെന്നും അത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നും ഹന്‍സല്‍ മെഹ്ത പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.

സിമ്രാന്റെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തുവെന്ന തരത്തില്‍ നേരത്തേ വിവാദങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. 

സിനിമയുടെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തു എന്ന് പറയുമ്പോള്‍, അതില്‍ ഒന്നും തന്നെ എഡിറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. സിനിമ ചിത്രീകരിച്ചത് കങ്കണയായിരുന്നു. കങ്കണ കഴിവുള്ള അഭിനേത്രിയാണ്. എന്നാല്‍ ഒരു നല്ല നടിയെന്ന നിലയില്‍ അവര്‍ സ്വയം നിയന്ത്രിക്കുകയാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവര്‍ എന്തോണോ അവരെക്കുറിച്ച് കരുതിയിരിക്കുന്നത്, അതുപോലെ തന്നെയിരിക്കണമെന്ന് ശാഠ്യം പിടിക്കുകയാണ്. അതിന്റെ ആവശ്യമില്ല. ഞാന്‍ അവരുടെ തിരഞ്ഞെടുപ്പുകളെ കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ ഇല്ല. എന്നാല്‍ അവരുമായി എനിക്ക് ഒരു രസതന്ത്രമുണ്ടായിരുന്നില്ല.  കങ്കണയ്‌ക്കൊപ്പം ജോലി ചെയ്തത് വലിയ അബദ്ധമായിരുന്നു- ഹന്‍സല്‍ മെഹ്ത പറഞ്ഞു. 

സന്ദീപ് കൗര്‍ എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു സിമ്രാന്‍. ഇന്ത്യയില്‍ ജനിച്ച സന്ദീപ് കൗര്‍ അമേരിക്കയിലാണ് വളര്‍ന്നത് ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ബാങ്ക് കൊള്ളയടിക്കുകയും ഒടുവില്‍ അമേരിക്കന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്ത സന്ദീപ് കൗര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ്ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചില്ല.
 

Content Highlights: Kangana Ranaut, Simran Film Failure Hansal Mehta Movies