ഫിലിം ചേംബർ വേണോയെന്ന് സർക്കാർ ആലോചിക്കണം; സിനിമാ സമരം ഉണ്ടാവില്ല, അത് ഉമ്മാക്കി- ജോയ് മാത്യു

ജോയ് മാത്യു | ഫോട്ടോ: വി.പി. പ്രവീൺ കുമാർ | മാതൃഭൂമി
ജോയ് മാത്യു | ഫോട്ടോ: വി.പി. പ്രവീൺ കുമാർ | മാതൃഭൂമി

ലയാള സിനിമാ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സിനിമ സമരം എന്നത് ഉമ്മാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. ഫിലിം ചേംബര്‍ വേണോയെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു.

'സമരത്തോട് സഹകരിക്കേണ്ടെന്നാണ് തീരുമാനം. അപ്പോള്‍ ഞാന്‍ സമരത്തോട് ഒപ്പം ഉണ്ടാവില്ലല്ലോ? ഒന്നാമത് സമരമില്ല, അത് വെറുതേ ഉമ്മാക്കി കാണിക്കുന്നതാണ്. സമരമൊന്നുമുണ്ടാവില്ല. ഞാന്‍ പ്രതിഫലം കുറയ്ക്കില്ല. താരങ്ങള്‍ എന്ന് പറഞ്ഞാല്‍ വേറെ ആളുകളാണ്. ഞാന്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍പ്പെട്ട ആളാണ്. താരങ്ങള്‍ വേറെ ഒരു സംഭവമാണ്. താരങ്ങളെ വെച്ച് സിനിമയെടുക്കുന്നവര്‍ക്ക്, താരങ്ങളെ വേണമെങ്കില്‍ താരങ്ങള്‍ പറയുന്ന പണം കൊടുക്കേണ്ടേ? നമ്മളെ വെച്ച് പടം എടുക്കുന്നവരോട് നമുക്ക് ഒന്നും ഡിമാന്‍ഡ് ചെയ്യാന്‍ പറ്റില്ല. പല വിട്ടുവീഴ്ചകളും നമ്മള്‍ ചെയ്യേണ്ടിവരും', ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

'താരങ്ങള്‍ക്ക് ഒരു വാല്യൂ ഉള്ളതുകൊണ്ടാണല്ലോ പ്രൊഡ്യൂസര്‍ വരുന്നത്. താരങ്ങള്‍ പ്രൊഡ്യൂസര്‍മാരുടെ വീട്ടില്‍പ്പോയി സാറെ ഞങ്ങളെ അഭിനയിപ്പിക്കൂ എന്ന് പറയുന്നില്ലല്ലോ? പ്രതിഫലം മൂന്നുഘട്ടമായി വാങ്ങണമെന്നത് അംഗീകരിക്കില്ല. ചേംബര്‍തന്നെ വേണോയെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ട കാര്യമാണ്. സര്‍ക്കാര്‍ നികുതി വാങ്ങുന്ന ഏര്‍പ്പാട് അല്ലേ, സര്‍ക്കാര്‍ അല്ലേ മുന്‍കൈ എടുക്കേണ്ടത്', അദ്ദേഹം മറുപടി നല്‍കി.

Content Highlights: Joy Mathew comments on the ongoing Malayalam film industry strike