'പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു'; ഗുരുതര ആരോപണവുമായി ജോജു ജോർജ്

#Movies Desk
ജോജു ജോർജ്
ജോജു ജോർജ്

മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി.ആർ. വർക്ക് ചെയ്യുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. 'വരവ്' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം ലൈവിലാണ് നടൻ ആരോപണം ഉന്നയിച്ചത്.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പി.ആർ. വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ജോജുവിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് 'വരവ്'. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പിന്നാലെയാണ് ജോജുവിന്റെ ആരോപണം.

അതേസമയം, തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടൻ രൂക്ഷമായി പ്രതികരിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് നടൻ ആരോപിച്ചു. താൻ മോശം വ്യക്തിയും പ്രശ്‌നക്കാരനുമാണെന്ന് വരുത്തിത്തീർക്കുന്നു. ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് തന്നെ മോശമായി ബാധിക്കുന്നുവെന്നും നടൻ വ്യക്തമാക്കി. 'വരവ്' തിയേറ്റർ വിസിറ്റിനിടെയാണ് ജോജുവിന്റെ പ്രതികരണം.

'ഞാൻ 16 ഫോൺ തല്ലിപ്പൊളിച്ചെന്നും എന്റെ ശമ്പളം അഞ്ചുകോടിയാണെന്നും പറഞ്ഞ് ഒരു വീഡിയോ കിടന്നുകളിക്കുന്നുണ്ട്. എന്റെ ശമ്പളം എത്രയാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും. അതിന്റെ പകുതിയുടെ പകുതി തന്നാലും ഞാൻ റെഡിയാണ്. 16 ഫോൺ തല്ലിപ്പൊളിക്കണമെങ്കിൽ, ഒരു ഐഫോണിന് മിനിമം ഒരുലക്ഷംവെച്ച് 16 ലക്ഷം രൂപ വേണ്ടിവരുമല്ലോ? വസ്തുനിഷ്ഠമല്ലാതെ ആരോ പറയുന്നത് കേട്ട് വീഡിയോ ചെയ്യുന്നു. അത് എന്നെ, എന്റെ സിനിമയെ, എന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളെ ബാധിക്കുന്നു. എനിക്ക് സിനിമയിൽ അഭിനയിച്ച് മുന്നോട്ടുപോയാൽ മതി. അതിനുള്ള സാഹചര്യത്തിന് വേണ്ടി നിങ്ങളോട് അപേക്ഷിക്കുകയാണ്', നടൻ പറഞ്ഞു.

'ചെയ്യാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ വ്യക്തിപരമായി ബാധിക്കുന്നു. ഒരു അഭിമുഖത്തിൽ പല നടന്മാരെക്കുറിച്ചും പറഞ്ഞു. അതിൽ എന്നെക്കുറിച്ച് പറഞ്ഞത് മാത്രം വാർത്തയും പോസ്റ്റുമായി വരുന്നു. 16 ഫോണൊക്കെ തല്ലിപ്പൊളിക്കാൻ ഞാൻ ആരെടാ? 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസം വേണ്ടേ? ഇതിന്റെ ഡാറ്റ മാറ്റണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടേ? ആകെ പത്തുനാൽപത് ദിവസമേ ഷൂട്ടിങ് ഉള്ളൂ. ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ', ജോജു ചോദിച്ചു.

'എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. ഞാൻ മോശം വ്യക്തിയും പ്രശ്‌നക്കാരനും ആണെന്ന് വരുത്തിത്തീർക്കുന്നു. ഞാൻ ജോഷി സാറിന്റെ കൂടെ മൂന്നാമത്തെ ചിത്രം ചെയ്യാൻ പോവുകയാണ്. ഞാൻ പ്രശ്‌നക്കാരനാണെങ്കിൽ ജോഷി സാർ വീണ്ടും വിളിക്കുമോ? എന്റെ പണി പഠിച്ച് മനസിലാക്കി ചെയ്തുകൊണ്ടിരിക്കുയാണ്. ഞാൻ പി.ആർ. വർക്ക് ചെയ്തിട്ടില്ല. എന്റെ അഭിനയം കണ്ടിട്ട് ജനങ്ങൾ തരുന്ന പിന്തുണയിൽ മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഇതൊക്കെ സംസാരിക്കേണ്ടി വരുന്നത് തന്നെ എന്റെ ഗതികേട് ആണ്', നടൻ കൂട്ടിച്ചേർത്തു.

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വരവ്'. എ.കെ. സാജൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും, എ‍‍ഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. സംഗീതം സാം സി.എസ്.

Content Highlights: Actor Joju George has alleged that a leading Malayalam actor and his wife are actively conducting a negative PR campaign against him. Speaking during an Instagram Live for his latest movie 'Varavu', Joju expressed deep frustration over deliberate attempts to defame his personal and professional reputation. He firmly dismissed viral rumors claiming he smashed 16 iPhones on set and earns a 5-crore salary, asking critics to verify his actual pay with the Producers' Association. Joju highlighted his professional credibility by noting that veteran director Joshiy has cast him for a third project, proving he is not a troublemaker on sets. Emphasizing that he relies solely on audience love rather than paid PR, the actor appealed to stop non-factual reporting that affects his career and film projects