ബോക്‌സ് ഓഫീസ് കുതിപ്പ് തുടർന്ന് 'ഹനുമാൻ അംശ്'; അഞ്ചാം വാരത്തിൽ 'ധുരന്ധർ' കളക്ഷനുകൾ മറികടന്നു

അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച 'ഹനുമാൻ അംശ്'. അഞ്ചാം വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനിൽ ചിത്രം വൻമുന്നേറ്റമാണ് നടത്തിയത്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ 'ധുരന്ധർ', 'ധുരന്ധർ 2: ദി റിവേഞ്ച്' എന്നിവയുടെ വാരാന്ത്യ കളക്ഷൻ 'ഹനുമാൻ അംശ്' മറികടന്നു.
അഞ്ചാം വാരത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 'ഹനുമാൻ അംശ്' ഇന്ത്യയിൽനിന്ന് മാത്രം 49.25 കോടി രൂപ നെറ്റ് കളക്ഷൻ നേടി. 2026-ലെ വൻ ഹിറ്റുകളിലൊന്നായ 'ധുരന്ധർ 2' അഞ്ചാം വാരാന്ത്യത്തിൽ നേടിയ 12.55 കോടി രൂപയുടെ നാല് മടങ്ങോളം കളക്ഷനാണ് 'ഹനുമാൻ അംശ്' ഇതേ കാലയളവിൽ നേടിയത്. ആദ്യ ചിത്രമായ 'ധുരന്ധർ' അഞ്ചാം വാരാന്ത്യത്തിൽ നേടിയ 33.25 കോടി രൂപയുടെ റെക്കോർഡും 'ഹനുമാൻ അംശ്' പഴങ്കഥയാക്കി.
അഞ്ചാം വാരത്തിന്റെ അവസാനദിവസങ്ങളിൽ, 'ധുരന്ധറി'നേക്കാൾ 16 കോടി രൂപയും 'ധുരന്ധർ 2'-നേക്കാൾ 36.70 കോടി രൂപയും അധികം നേടാൻ 'ഹനുമാൻ അംശി'നായി. 'ധുരന്ധർ' സീരീസിലെ രണ്ട് ചിത്രങ്ങളുടെയും അഞ്ചാം വാരാന്ത്യ കളക്ഷൻ ചേർത്തുവെച്ചാൽ ലഭിക്കുന്ന 45.80 കോടി രൂപയേക്കാൾ 3.45 കോടി രൂപ അധികമാണ് 'ഹനുമാൻ അംശ്' ഒറ്റയ്ക്ക് വാരിയത്.
അഞ്ചാം വാരത്തിലെ വെള്ളിയാഴ്ച 10 കോടി രൂപ നേടിയ ചിത്രം ശനിയാഴ്ച 16.50 കോടിയും ഞായറാഴ്ച 22.75 കോടിയും നേടി. ഞായറാഴ്ച മാത്രം ലഭിച്ച 22.75 കോടി രൂപ, 'ധുരന്ധർ 2'-ന്റെ അതേ വാരാന്ത്യത്തിലെ ആകെ കളക്ഷന്റെ ഇരട്ടിയോളമാണ്. അഞ്ചാം വാരത്തിൽ ഷോകൾ വർധിച്ചത് ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.
റിലീസ് ചെയ്ത് 31-ാം ദിവസം ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 122.13 കോടി രൂപയിലെത്തി. പിന്നാലെ ഗ്രോസ് കളക്ഷൻ 150 കോടിയും പിന്നിട്ടു.
Content Highlights: 'Hanuman Ansh' made with a budget of Rs 2 crore continues its strong run in its fifth week at the box office. The film collected Rs 49.25 crore net in India during its fifth weekend (Friday to Sunday). Fifth weekend collection surpassed both 'Dhurandhar' (Rs 33.25 crore) and 'Dhurandhar 2' (Rs 12.55 crore). On its 31st day, the film's total net collection in India reached Rs 122.13 crore. The film's gross collection crossed Rs 150 crore following an increase in show count during the fifth week.