എന്റെ മകൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, ഗർഭിണിയായിരുന്നില്ല; വിവാദങ്ങളിൽ പ്രതികരണവുമായി ദിഷയുടെ മാതാപിതാക്കൾ

നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി ദിഷയുടെ മാതാപിതാക്കളായ സതീഷ് സാലിയനും വാസന്തി സാലിയനും. ആജ് തക് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വ്യാജ വാർത്തകളോട് ഇവർ പ്രതികരിച്ചത്. ദിഷ ബലാത്സംഗത്തിനിരയായിരുന്നുവെന്നും ഗർഭിണിയായിരുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് സതീഷ് പ്രതികരിച്ചു
"മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യർഥനയാണ്, പോലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം കാണിച്ച് തന്നിട്ടുണ്ട്.
എന്റെ മകൾ ഗർഭിണിയായിരുന്നില്ല, അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയിൽ തന്നെയായിരുന്നു. അവൾ ഞങ്ങളുടെ ഏക മകളായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. അവർ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോൾ അവളുടെ മരണശേഷം ഞങ്ങൾക്ക് പിന്നാലെയാണ്. ഇതുപോലെ പീഡിപ്പിച്ച് ഞങ്ങളെ കൊല്ലണം അതാണ് അവർക്ക് വേണ്ടത്.
ഈ വരുന്ന വാർത്തകളെല്ലാം വ്യാജമാണ്. ദിഷയുടെ കേസ് അന്വേഷിക്കുന്ന പോലീസുകാരുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. മുംബൈ പോലീസിനെ ഞങ്ങൾ വിശ്വസിക്കുന്നു, അവർ നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഞങ്ങൾ ഇത്ര നാളും മിണ്ടാതിരിക്കുകയായിരുന്നു പക്ഷേ എന്റെ മകളെ മാധ്യമങ്ങൾ അപകീർത്തിപ്പെടുത്തുന്നത് കണ്ട് നിൽക്കാനാവില്ല. എന്താണ് സത്യമെന്ന് മനസിലാക്കാൻ അഭ്യർഥിക്കുകയാണ്..". ദിഷയുടെ മാതാപിതാക്കൾ പറയുന്നു.
ഉയരത്തിൽ നിന്നും വീണ പരിക്കുകളാണ് ദിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ജൂൺ ഒൻപതിന് മുംബൈയിലെ ഫ്ലാറ്റിലെ 14-ാമത്തെ നിലയിൽ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്യുന്നത്. സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. അതുകൊണ്ടു തന്നെ ദിഷയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു
Content Courtesy : India Today
Content Highlights : Disha Salians Parents Reacts To rumours On her Death
Content Highlights: