മുകേഷും ബി. ഉണ്ണികൃഷ്ണനും പുറത്ത്, സിനിമാ നയസമിതി പുനഃസംഘടിപ്പിച്ചു; അംഗസംഖ്യ ഏഴാക്കി

തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സമിതിയുടെ അംഗസംഖ്യ പത്തില്‍നിന്ന് ഏഴാക്കി ചുരുക്കി. ലൈംഗികപീഡന പരാതിയില്‍ പ്രതിയായ എ. മുകേഷ് എം.എൽ.എയെ സമിതിയില്‍നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരെ പുതുതായി അംഗങ്ങളാക്കി.
ഫെഫ്കയുടെ പ്രതിനിധിയായിരുന്ന സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ അടുത്തിടെ സമിതിയില്‍നിന്ന് രാജിച്ചിരുന്നു. 2023 ജൂലായില്‍ പത്തംഗസമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയപ്പോള്‍ത്തന്നെ സിനിമയിലെ തിരക്കിന്റെ പേരില്‍ നടി മഞ്ജു വാര്യരും ഛായാഗ്രാഹകന്‍ രാജീവ് രവിയും സ്വയം ഒഴിവായി.
നടിമാരായ പത്മപ്രിയ, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റംഗങ്ങള്‍. ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സാംസ്‌കാരിക വകുപ്പ് മുന്‍സെക്രട്ടറി മിനി ആന്റണിയായിരുന്നു കണ്‍വീനര്‍. മിനി ആന്റണി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കണ്‍വീനറാകും.
Content Highlights: Kerala cinema policy committee circular released