ബെല്ലി ഇനി തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ, ഉത്തരവ് മുഖ്യമന്ത്രി കൈമാറി

വനിതാ പാപ്പാനായി ബെല്ലിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറുന്നു | ഫോട്ടോ: https://tinyurl.com/y9285dm7
വനിതാ പാപ്പാനായി ബെല്ലിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറുന്നു | ഫോട്ടോ: https://tinyurl.com/y9285dm7

സ്കർ പുരസ്കാരം നേടിയതിലൂടെ ശ്രദ്ധേയമായ ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ദ എലിഫന്റ് വിസ്പറേഴ്സിലെ ആന പരിപാലക വി.ബെല്ലിക്ക് പുതിയ നേട്ടം. തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനാണ് ഇനി മുതൽ ബെല്ലി. ബെല്ലിയെ ഈ ചുമതലയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച തമിഴ്നാട് സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൈമാറി. മുതുമല ടൈ​ഗർ റിസർവിലെ തെപ്പക്കാട് എലിഫന്റ് ക്യാമ്പിലാണ് ബെല്ലിയുടെ നിയമനം.

കാവടി എന്നാണ് തമിഴിൽ ഈ ജോലിക്ക് പറയുന്ന പേര്. ഈ മേഖലയിലേക്ക് ഒരു സ്ത്രീ കടന്നുവന്നതിൽ ഏറെ അഭിമാനം തോന്നുന്നുവെന്ന് തമിഴ്നാട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനംവകുപ്പ് എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു പറഞ്ഞു. ബൊമ്മി എന്നും രഘുവെന്നും പേരുള്ള ആനക്കുട്ടികളെ രണ്ട് വർഷം മുമ്പ് തെപ്പക്കാട് പരിശീലനകേന്ദ്രത്തിൽ പരിചരിച്ചത് ബെല്ലിയും ഭർത്താവ് രഘുവും ചേർന്നാണ്.

ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ വനംമന്ത്രി എം. മതിവേന്തൻ, ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ, അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു എന്നിവരും പങ്കെടുത്തു.

തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ട ദമ്പതികളാണ് ബൊമ്മനും ബെല്ലിയും. കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രണ്ടുപേരും. ഇവരുടെ ജീവിതകഥയാണ് കാർതികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദ എലിഫന്റ് വിസ്പറേഴ്‌സ്.  ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രത്തിന് ഓസ്‌കർ ലഭിച്ചത്. മുതുമലൈ ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഡഗ്ലസ് ബ്ലഷ്, കാർതികി ഗോൺസാൽവസ്, ഗുനീത് മോംഗ, അഛിൻ ജെയ്ൻ എന്നിവരാണ് നിർമിച്ചത്.

Content Highlights: bellie appointed as first permanent woman elephant caretaker, the elephant whisperers