ബാന്ദ്ര സിനിമയ്‌ക്കെതിരേ റിവ്യൂ; വ്ലോഗർമാർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: സിനിമ റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളിൽ ദിലീപും തമന്നയും നായികാനായകൻമാരായി അഭിനയിച്ച ബാന്ദ്ര സിനിമയ്‌ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്ലോഗർമാർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനു നിർദേശം നൽകി. പൂന്തുറ പോലീസിനോടാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചത്.
2023 നവംബർ 10-നാണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിനു മുൻപ് വ്ലോഗർമാർ നെഗറ്റീവ് പരാമർശവുമായി എത്തി. മൂന്നുദിവസംകൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്. സിനിമാ വ്യവസായത്തെ തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നായിരുന്നു സിനിമാ നിർമാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു.
യൂട്യൂബ് വ്‌ലോഗര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാൻ മുഹമ്മദ്, അർജുൻ, ഹിജാസ് ടാക്‌സ്, സായികൃഷ്ണ എന്നിവരാണ് കേസിലെ പ്രതികൾ.
Content Highlights: Bandra movie negative review, court gives permission to take case against vloggers, YouTubers