എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാൻ' ഇന്നുതന്നെ എത്തിക്കാന്‍ ശ്രമം- ആന്റണി പെരുമ്പാവൂർ

എമ്പുരാന്റെ പോസ്റ്റർ, ആന്റണി പെരുമ്പാവൂർ | Photo: facebook.com/PrithvirajSukumaran and mathrubhumi
എമ്പുരാന്റെ പോസ്റ്റർ, ആന്റണി പെരുമ്പാവൂർ | Photo: facebook.com/PrithvirajSukumaran and mathrubhumi

കൊച്ചി: എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായ പ്രവര്‍ത്തനമാണല്ലോ? പെട്ടന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ഇത് വലിയ വിവാദമായി മാറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാം കഴിഞ്ഞുവെന്നും സിനിമ എല്ലാവരും തീയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ ചിത്രം കണ്ടില്ല എന്ന ആരോപണമുണ്ടല്ലോ  എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. ഇതിനെ പോസിറ്റീവായി എടുത്താല്‍ മതി. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായി കാണണം. പ്രശ്‌നങ്ങള്‍ അവസാനിച്ചല്ലോ എന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Antony Perumbavoor on empuraan controversy