സലീമയ്ക്ക് ഓറൽ കാൻസറായിരുന്നു, ഇപ്പോൾ ജോലിയാണ് വേണ്ടത്, സിനിമയിലെ ചിലർ മാത്രം സഹായിച്ചു-സീമ ജി. നായർ

നഖക്ഷതങ്ങൾ, ആരണ്യകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി സലീമയുടെ ആരോഗ്യാവസ്ഥ പങ്കുവെച്ച് നടി സീമ ജി. നായർ. സലീമയ്ക്ക് ഓറൽ കാൻസർ ആയിരുന്നുവെന്നും ചികിത്സയിൽ അതെല്ലാം മാറിയെന്നും സീമ പറഞ്ഞു. അവർ കിടപ്പിലായി പോയെന്നുള്ള പ്രചാരണം തെറ്റാണ്. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് സാമ്പത്തികം കൂടിയേ തീരൂ. മലയാളത്തിൽ നിന്നുമുള്ളവർ സിനിമയിലേക്കും സീരിയലിലേക്കും ഇവരെ വിളിക്കണമെന്നും സീമ അഭ്യർഥിക്കുന്നു.
സീമ ജി. നായരുടെ സോഷ്യൽ മീഡിയാ പോസ്റ്റ് ഇങ്ങനെ:
ശുഭദിനം, ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ്.. ഷൂട്ടിന് വന്നതാണ്. കുറേ നാളുകൾക്കു മുന്നേ സലീമ എന്നെ വിളിച്ചിരുന്നു.. മുൻ പരിചയമില്ല, കണ്ടിട്ടുമില്ല. ചെന്നൈയിലേക്കുള്ള വരവിൽ എനിക്കു കഴിഞ്ഞ രണ്ടുപ്രാവശ്യവും കാണാൻ പറ്റിയിരുന്നില്ല. ഇന്നലെയാണ് ആദ്യമായി കണ്ടത്. എന്റെ കൂടെയുള്ളത് ആരാണെന്നു നിങ്ങൾക്ക് മനസ്സിലായോ എന്ന് അറിയില്ല. ഇത് നഖക്ഷതങ്ങളിലെയും ആരണ്യകത്തിലേയുമൊക്കെ നായികയായിരുന്ന സലീമ. ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വെച്ചില്ലേ.. ആ പാട്ടൊക്കെ ഓർമ്മ വരുന്നില്ലേ..
കുറച്ചു നാളുകൾക്കു മുന്നേ സലീമക്ക് ഓറൽ കാൻസർ വന്നു. ഇപ്പോൾ ട്രീറ്റ്മെന്റിൽ അതെല്ലാം മാറി. ഇപ്പോൾ തമിഴിൽ അഭിനയിക്കുന്നുണ്ട്. അവരുടെ മനസ്സ് നിറയെ മലയാളികളും മലയാള സിനിമകളും ഇവിടുത്തെ ഓർമകളും ആണ്. ഇവിടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ട്. അവർക്ക് അസുഖം ആണെന്നറിഞ്ഞപ്പോൾ കുറച്ചു പേരോട് ഞാൻ സഹായം ചോദിച്ചിരുന്നു. തിരക്കുകൾ കൊണ്ടാവാം പലർക്കും സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. നടൻ വിനീത് അവരെ പോയികൊണ്ടിരുന്നു, ശ്വേത മേനോൻ വിളിച്ചിരുന്നു, അങ്ങനെ ചിലർ മാത്രം.
ലൈംലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ നിൽക്കുമ്പോൾ എല്ലാർക്കും എല്ലാരേയും അറിയാം, അത് കഴിഞ്ഞാൽ ആർക്കും ആരെയും അറിയില്ല. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന സലീമക്ക് മലയാളത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. അവർ കിടപ്പിലായി പോയിയെന്നു പ്രചാരണം ഉണ്ട്. ഇപ്പോൾ അങ്ങനെ അല്ല. മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കാശിന് അത്യാവശ്യം ഉണ്ട്. അവർക്കു വർക്കാണ് ഇപ്പോൾ വേണ്ടത്, അത് സിനിമയിലായാലും, സീരിയലിൽ ആയാലും.
Content Highlights: Clarification that actress Salima is not bedridden., Confirmation of Saleema's recovery from oral cancer., Appeal to the Malayalam film and television industry to offer work., Emphasis on Salima's desire to return to acting in Kerala.