'ഡിസംബർ 14-ന് നിവിനൊപ്പം അഭിനയിച്ചിരുന്നു'; നടന് പിന്തുണയുമായി വീഡിയോ പുറത്തുവിട്ട് പാർവതി

നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ. പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ സെറ്റിൽ താനുണ്ടായിരുന്നെന്ന് പാർവതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നിവിൻ പോളിക്ക് പിന്തുണയുമായി പാർവതി എത്തിയത്.
ഡിസംബർ 14 ന് നിവിൻ പോളി ദുബായിൽവെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഈ ദിവസം വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽ താനും നിവിൻ പോളിയും ഒരുമിച്ചുള്ള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നതെന്ന് പാർവതി വ്യക്തമാക്കി. അന്നെടുത്ത ചിത്രങ്ങളും വീഡിയോകളും പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14-ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനാ രംഗം ചെയ്തത്. പറയണമെന്ന് തോന്നി.
ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. സത്യമായതുകൊണ്ടാണ് ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞത്.’’–പാർവതി പറഞ്ഞു.
ദുബായിൽ ലൈംഗികപീഡനം നടന്നുവെന്ന് യുവതി ആരോപിച്ച ദിവസം നിവിൻ പോളി തനിക്കൊപ്പം കൊച്ചിയിൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. താൻ സംവിധാനംചെയ്ത ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചി ന്യൂക്ലിയസ് മാൾ, ക്രൗൺപ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ആ ദിവസം നിവിൻ. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. നിവിൻ സെറ്റിലുണ്ടായിരുന്നു എന്നതിന് ഇവരും സാക്ഷികളാണ്. അതിനുശേഷം ക്രൗൺ പ്ലാസയിലേക്കുപോയി. അവിടെ പിറ്റേന്ന് പുലർച്ചെവരെ ചിത്രീകരണം നീണ്ടു. മൂന്നരമണിയെങ്കിലുമായി പിരിഞ്ഞപ്പോൾ എന്നും വിനീത് വ്യക്തമാക്കി.
ഡിസംബർ 14 മുതൽ 16 വരെ ദുബായിലെ ഹോട്ടൽമുറിയിൽ നിവിൻ പോളിയും സംഘവും പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിനു നൽകിയ പരാതി.
Content Highlights: actress parvathy r krishna supporting nivin pauly and released evidence video