നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

കൊച്ചുപ്രേമൻ | ഫോട്ടോ: വിവേക് ആർ നായർ \ മാതൃഭൂമി
കൊച്ചുപ്രേമൻ | ഫോട്ടോ: വിവേക് ആർ നായർ \ മാതൃഭൂമി

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചു പ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ഏഴുനിറങ്ങളാണ് ആദ്യ സിനിമ.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹാസ്യവേഷങ്ങളിൽക്കൂടി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് കൊച്ചുപ്രേമൻ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമൻ മലയാളസിനിമയിൽ ഇരിപ്പിടമുറപ്പിച്ചത്. രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.

കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദില്ലിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓർഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കൊച്ചാൾ തുടങ്ങിയവയാണ് മറ്റുപ്രധാനചിത്രങ്ങൾ.

സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. നടി ​ഗിരിജാ പ്രേമനാണ് ഭാര്യ. മകൻ -ഹരികൃഷ്ണൻ

Content Highlights: actor kochupreman passed away, kochupreman movies